GST | പെട്രോളും ഡീസലും ജി എസ് ടിയുടെ പരിധിയിൽ വരുമോ? നിർമല സീതാരാമൻ പറയുന്നത്!
ന്യൂഡെൽഹി: (KVARTHA) പെട്രോളും ഡീസലും ചരക്ക് സേവന നികുതിയിൽ (GST) ഉൾപ്പെടുത്താൻ കേന്ദ്രം ആഗ്രഹിക്കുന്നുവെന്നും അത് തീരുമാനിക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി കൊണ്ടുവന്ന ജിഎസ്ടിയുടെ ഉദ്ദേശ്യം പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തുക എന്നതാണെന്നും അവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പെട്രോളും ഡീസലും ജി.എസ്.ടി. പരിധിയിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ല. ഈ വിഷയം ഇപ്പോഴും ചർച്ചയിലാണ്.
ഇപ്പോഴത്തെ നികുതി?
ഇതുവരെ, പെട്രോളിയം ഉൽപ്പന്നങ്ങൾ ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. കേന്ദ്രസർക്കാർ നിലവിൽ പെട്രോളിയം ഉൽപ്പന്നങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നികുതി (Central Excise Duty) കൂടാതെ സംസ്ഥാനങ്ങൾ ഈടാക്കുന്ന വാറ്റ് (VAT) കൂടി ചേർത്താണ് ഇപ്പോൾ ഇന്ധനവില നിശ്ചയിക്കുന്നത്. ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്തുന്നതോടെ സംസ്ഥാനങ്ങൾക്ക് നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട്. പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്.
53-ാമത് ജി എസ് ടി കൗൺസിൽ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ:
* റെയിൽവേ പ്ലാറ്റ്‌ഫോം ടിക്കറ്റുകൾക്കും ഇന്ത്യൻ റെയിൽവേ നൽകുന്ന സേവനങ്ങൾക്കും ജി.എസ്.ടി. ബാധകമല്ല. യാത്രക്കാർക്ക് ഇത് ആശ്വാസം നൽകും.
* എല്ലാത്തരം കാർട്ടൺ ബോക്സുകളുടെയും ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറച്ചു. ഈ കുറവ് ഹിമാചൽ പ്രദേശിലെ ആപ്പിൾ കർഷകർക്കും അനുബന്ധ വ്യവസായങ്ങൾക്കും പ്രത്യേകിച്ചും പ്രയോജനകരമാണ്.
* കോവിഡ് -19 മഹാമാരിയുടെ സമയത്ത് ആരോഗ്യ പ്രവർത്തകർക്ക് നൽകിയ ഇളവുകൾ തുടരാൻ തീരുമാനമായി.
എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ശനിയാഴ്ചത്തെ കൗൺസിൽ യോഗം ചേർന്നത്. 52-ാമത് ജിഎസ്ടി കൗൺസിൽ യോഗം ഒക്ടോബർ ഏഴിനാണ് നടന്നത്.