Family Members Found Dead | അടുത്തടുത്ത വീടുകളിലുള്ള സഹോദര കുടുംബത്തിലെ 9 പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; ആത്മഹത്യയാണെന്ന് പ്രാഥമിക സൂചന; അതീവഗൗരവത്തോടെ കേസ് അന്വേഷണം ആരംഭിച്ചതായി പൊലീസ്
Jun 21, 2022, 08:12 IST
മുംബൈ: (www.kvartha.com) മഹാരാഷ്ട്രയിലെ സംഗലിയെ ഞെട്ടിച്ചുകൊണ്ട് കൂട്ട മരണം. അടുത്തടുത്ത വീടുകളിലുള്ള സഹോദര കുടുംബത്തിലെ ഒന്‍പത് പേരെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുംബൈയില്‍ നിന്ന് 350 കി.മീ ദൂരെയുള്ള സംഗലിയിലെ മെയ്‌സല്‍ മേഖലയിലെ രണ്ട് വീടുകളിലായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സഹോദരന്മാരായ പോപട് വന്‍മോര്‍, ഡോ. മാണിക് വന്‍മോര്‍ അവരുടെ മാതാവ്, ഭാര്യമാര്‍, നാല് കുട്ടികള്‍ എന്നിവരാണ് മരിച്ചത്. പാല് വാങ്ങാന്‍ ആരും വരാത്തതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ പോയ അയല്‍ക്കാരിയായ പെണ്‍കുട്ടിയാണ് മാണിക് വന്‍മോറിന്റേയും കുടുംബത്തിന്റെ മൃതദേഹം ആദ്യം കണ്ടത്. കുട്ടി ബഹളംവച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി പൊലീസിനെ വിവരമറിയിച്ചു. മരണവിവരം അറിയിക്കാനായി പോപട് വര്‍മയുടെ വീട്ടിലേക്ക് പോയപ്പോഴാണ് ആ വീട്ടിലും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വിഷം അകത്തുചെന്നാണ് ഒന്‍പതുപേരും മരിച്ചതെന്നാണ് സൂചന. കൂട്ട ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് വീടുകളില്‍ നിന്നും ആത്മഹത്യാക്കുറിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. വെറ്ററിനറി ഡോക്ടറായ മാണിക് വന്‍മോറിനും അധ്യാപകനായ പോപട് വന്‍മോറിനും വലിയ സാമ്പത്തിക ബാധ്യതയുള്ളതായാണ് വിവരം. നിരവധി ആളുകളില്‍നിന്നായി ഇവര്‍ പണം കടം വാങ്ങിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചനയെങ്കിലും പൊലീസ് അതീവഗൗരവത്തോടെ കേസ് അന്വേഷണം ആരംഭിച്ചതായി കോലാപുര്‍ ഐ ജി മനോജ് കുമാര്‍ പറഞ്ഞു. കൃത്യമായ മുന്നൊരുക്കത്തോടെ നടത്തിയ കൂട്ട ആത്മഹത്യയാണെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം മാത്രമേ പറയാനാവൂ എന്ന് ഐ ജി മനോജ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.