Relief | മുംബൈ ബോട്ട് അപകടം; 6 വയസുകാരന്റെ അച്ഛനുമ്മയും സുരക്ഷിതര്‍, കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു

 
Mumbai Boat Accident: Malayalam Family Safe
Mumbai Boat Accident: Malayalam Family Safe

Photo Credit: X/Amitabh Chaudhary

● മുംബൈ ബോട്ട് അപകടത്തില്‍ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.  
● പരുക്കേറ്റ് ചികിത്സയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്. 
● മരിച്ചവരില്‍ നാവികസേന ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. 

മുംബൈ: (KVARTHA) 13 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ബോട്ട് അപകടത്തില്‍പെട്ട മലയാളി കുടുംബം സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ട്. ഉറാനിലെ ജെഎന്‍പിടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറ് വയസുകാരന്‍ ഏബിള്‍ മാത്യു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലയാളി കുടുംബവും അപകടത്തില്‍പ്പെട്ടതായി സംശയം ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കളെ കണ്ടെത്തിയത്. 

പത്തനംതിട്ട സ്വദേശികളായ മാത്യു ജോര്‍ജ്, നിഷ മാത്യു ജോര്‍ജ് എന്നിവരാണ് സുരക്ഷിതരാണെന്ന ആശ്വാസകരമായ വിവരം പുറത്തുവന്നിരിക്കുന്നത്. അപകടത്തില്‍ പരുക്കേറ്റ ഏബിളിനെ കുടുംബത്തിനൊപ്പം വിട്ടു. 

ബുധനാഴ്ച വൈകിട്ടാണ് മുംബൈയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലിഫന്റ് കേവ് ദ്വീപിലേക്ക് പോയ നീല്‍ കമല്‍ എന്ന യാത്രാബോട്ടില്‍ എഞ്ചിന്‍ ട്രയല്‍ നടത്തിയിരുന്ന നാവികസേനയുടെ സ്പീഡ്ബോട്ട് ഇടിച്ചുകയറി അപകടമുണ്ടായത്. 

ഇടിയുടെ ആഘാതത്തില്‍ യാത്രാബോട്ട് തലകീഴായി മറിഞ്ഞു. ബോട്ട് പൂര്‍ണമായും മുങ്ങി. 110 പേരാണ് യാത്രാ ബോട്ടില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. നാവിക സേനയുടെ ബോട്ടില്‍ ആറ് പേരുണ്ടായിരുന്നു. 13 പേര്‍ മരിച്ചു. നാല് പേരുടെ നില ഗുരുതരമാണ്. ഇതുവരെ 101 പേരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. മരിച്ചവരില്‍ നാവികസേന ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ബോട്ട് മുങ്ങിയാണ് അപകടമുണ്ടായതെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീടാണ് കൂട്ടിയിടിയാണെന്ന്  വ്യക്തമായത്. മുങ്ങിയ യാത്രബോട്ടില്‍നിന്ന് ആളുകളെ നാവികസേനയും കോസ്റ്റ്ഗാര്‍ഡും മുംബൈ പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. തുറമുഖ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി.

ഗേറ്റ്വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലെ ഗുഹകള്‍ സന്ദര്‍ശിക്കാനായി പ്രത്യേക ഫെറി സര്‍വീസുകളുണ്ട്. വിദേശികളടക്കം ദിവസവും ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന ബോട്ടുകള്‍ യാതൊരു സുരക്ഷാ മുന്‍കരുതലുകളും ഉറപ്പാക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ലൈഫ് ജാക്കറ്റുകള്‍ പോലുമില്ലാതെയാണ് പരമാവധി ആളുകളെ കുത്തിക്കയറ്റി സര്‍വീസ് നടത്തുന്നതെന്നും ആരോപണങ്ങളുണ്ട്. 

അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധി വഴി 2 ലക്ഷം രൂപയും  ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ പങ്ക് വച്ചു. 

#MumbaiBoatAccident #KeralaFamily #Rescue #Safety #India #News


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia