Political Protest | അംബേദ്കറെക്കുറിച്ചുള്ള പരാമർശം: അമിത് ഷാക്കെതിരെ വൻ പ്രതിഷേധം; രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; തള്ളി ആഭ്യന്തര മന്ത്രി; പ്രതിരോധിക്കാൻ മോദി തന്നെ രംഗത്തിറങ്ങി
![Amit Shah Ambedkar remark controversy](https://www.kvartha.com/static/c1e/client/115656/uploaded/162cdacbed739b0bfda97bffac7f560a.jpg?width=730&height=420&resizemode=4)
![Amit Shah Ambedkar remark controversy](https://www.kvartha.com/static/c1e/client/115656/uploaded/162cdacbed739b0bfda97bffac7f560a.jpg?width=730&height=420&resizemode=4)
● അമിത് ഷാ പറഞ്ഞ വാക്കുകൾ പ്രതിപക്ഷത്തിന്റെയും സമുദായ സമുദായ സംഘടനകളുടെയും രൂക്ഷവിമർശനത്തിന് ഇടയാക്കി.
● പ്രസ്താവനക്കെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു.
● വിഷയത്തെ കുറിച്ച് അമിത് ഷാ മാധ്യമങ്ങൾക്കുമുന്നിൽ വിശദീകരണം നൽകി.
ന്യൂഡൽഹി: (KVARTHA) ചൊവ്വാഴ്ച രാജ്യസഭയിൽ ഭരണഘടനയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ആഭ്യന്തരമന്ത്രി അമിത് ഷാ ഡോ. ബി ആർ അംബേദ്കറിനെക്കുറിച്ച് നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ ദേശീയ രാഷ്ട്രീയത്തിൽ വലിയ വിവാദം. അമിത് ഷാ പറഞ്ഞ വാക്കുകൾ പ്രതിപക്ഷത്തിന്റെയും സമുദായ സമുദായ സംഘടനകളുടെയും രൂക്ഷവിമർശനത്തിന് ഇടയാക്കി.
അംബേദ്ക്കർ അംബേകദ്ക്കർ എന്ന് പലവട്ടം പറയുന്നത് കോൺഗ്രസിന് ഫാഷനായിരിക്കുകയാണെന്നും ഇത്രയും തവണ ദൈവം എന്നു പറഞ്ഞാൽ മോക്ഷം കിട്ടുമായിരുന്നെന്നുമാണ് അമിത് ഷാ പറഞ്ഞിരുന്നത്.
ഈ പ്രസ്താവനക്കെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഡോ. അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവയ്ക്കണം എന്ന് ആവശ്യം ഉന്നയിച്ചു.
രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷ എംപിമാർ ‘ജയ് ഭീം’ മുദ്രാവാക്യം മുഴക്കിയും, അംബേദ്കർ പോസ്റ്ററുകൾ കൈയിൽ പിടിച്ചും പ്രതിഷേധം പ്രകടിപ്പിച്ചു. മനുസ്മൃതിയിൽ വിശ്വസിക്കുന്നവർ അംബേദ്ക്കറെ അപമാനിക്കുന്നതിൽ അത്ഭുതമില്ല എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. കോൺഗ്രസ് എംപിമാർ അംബേദ്ക്കറിൻറെ ചിത്രങ്ങളുമായി പാർലമെൻറ് കവാടത്തിൽ പ്രതിഷേധിച്ച ശേഷമാണ് ഇരുസഭകളിലും വിഷയം ഉന്നയിച്ചത്.
കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും പ്രതികരണം
വിഷയത്തെ കുറിച്ച് അമിത് ഷാ മാധ്യമങ്ങൾക്കുമുന്നിൽ വിശദീകരണം നൽകി. തന്റെ പ്രസ്താവന കോൺഗ്രസ് വളച്ചൊടിച്ചുവെന്നും താൻ ഒരിക്കലും അംബേദ്കറിനെ അപമാനിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അംബേദ്കറുടെ പാതയെ പിന്തുടരുന്ന പാർട്ടിയിലാണ് താൻ പ്രവർത്തിക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അപമാനിച്ചത് കോൺഗ്രസാണ്. നിയമപരമായി നേരിടുന്നതിന് സാധ്യത തേടുമെന്നും അമിത് ഷാ പറഞ്ഞു. പാർലമെന്റിന് അകത്തും പുറത്തുമുള്ള വ്യാജ ആരോപണങ്ങൾക്കെതിരെ നടപടികളെടുക്കും. ഖർഗെ തന്റെ രാജി ആവശ്യപ്പെടുന്നതിൽ ആനന്ദം കണ്ടെത്തുന്നെങ്കിൽ അത് തുടരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായെ പ്രതിരോധിച്ച് സോഷ്യൽ മീഡിയയിലൂടെ കോൺഗ്രസിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചു. 'കോൺഗ്രസിന് അംബേദ്കറെ ബഹുമാനിക്കുന്ന ചരിത്രമില്ല. ആദ്യ സർക്കാർ തന്നെ അദ്ദേഹത്തിനെതിരെ പ്രവർത്തിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ അംബേദ്കറിന് കോൺഗ്രസ് ഇടം നൽകാൻ പോലും തയാറായിരുന്നില്ല', മോദി കുറിച്ചു.
വിദ്വേഷ നുണകൾക്ക് അവരുടെ വർഷങ്ങളുടെ ദുഷ്പ്രവൃത്തികൾ മറയ്ക്കാൻ കഴിയുമെന്ന തെറ്റിദ്ധാരണയാണ് കോൺഗ്രസിനെന്ന് മോദി ആരോപിച്ചു. ആളുകൾക്ക് സത്യം അറിയാമെന്ന് പറഞ്ഞുകൊണ്ട് അമിത് ഷാ നടത്തിയ പരാമർശത്തിന്റെ വീഡിയോ അടക്കം പങ്കുവെച്ചായിരുന്നു മോദിയുടെ പ്രതികരണം.
കോൺഗ്രസിന്റെ ആരോപണങ്ങൾക്കു മറുപടിയായി, മറ്റ് ബിജെപി നേതാക്കൾ, പ്രതിപക്ഷത്തിന്റെ പ്രതികരണം രാഷ്ട്രീയ നാടകമാണെന്ന് കുറ്റപ്പെടുത്തി. അതേസമയം തൃണമൂൽ എംപി സാഗരിക ഘോഷ്, 'ഇത് വളരെ ദൗർഭാഗ്യകരമായ പ്രസ്താവനയാണ്. ഭരണഘടനയെക്കുറിച്ചുള്ള ചർച്ചയിൽ അംബേദ്കറിനെ അപമാനിക്കുന്നതോടെ ബിജെപിക്ക് എത്രമാത്രം സാമൂഹിക വിവേചനപരമായ ചിന്തകളുണ്ടെന്ന് തെളിയിക്കുന്നു', എന്നും പ്രതികരിച്ചു.
#AmitShah #AmbedkarRemark #CongressProtests #PoliticalControversy #ModiDefense #BJP