Controversy | അമ്മായിക്ക് വേണമെങ്കിൽ അടുപ്പിലും ആകാം; ജീപ്പിന് റോബിൻ മോട്ടേഴ്‌സ് എന്ന് എഴുതിയാൽ ലോകത്തിന്റെ ഏത് കോണിൽ നിന്നും പൊക്കും! ആകാശ് തില്ലങ്കേരിയാകുമ്പോൾ കാണുന്നില്ലേ?
മിന്റാ മരിയ ജോസഫ്
(KVARTHA) അവരുടെ രാജ്യം, അവരുടെ ഭരണം, അവിടെ സാദാ പ്രജകളായ നമുക്കെന്ത് കാര്യം? ഗുണ്ടകൾക്കെല്ലാം സുവർണ കാലം എന്ന് അല്ലാതെ എന്ത് പറയാൻ. അൽപന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും എന്നാണ് പഴഞ്ചൊല്ല്. ഷുഹൈബ് വധക്കേസ് (Shuhaib murder case) പ്രതി ആകാശ് തില്ലങ്കേരി (Akash Thillankery) നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ സീറ്റ് ബെൽറ്റ് (Seat Belt) ധരിക്കാതെ യാത്ര ചെയ്ത് സംഭവമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത് (Controversy). യാത്രയുടെ ദൃശ്യങ്ങൾ ഷൂട്ട് ചെയ്‌ത് സാമൂഹ്യ മാധ്യമങ്ങളിൽ (Social Media) പോസ്റ്റ് ചെയ്തു. സിനിമാ ഡയലോഗുകൾ ചേർത്ത് എഡിറ്റുചെയ്താണ് ഇൻസ്റ്റഗ്രാമിലടക്കം (Instagram) വീഡിയോ (Video) പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ് (Viral).
ഏത് തെമ്മാടിക്കും ഇവിടെ എന്തുമാകാം എന്ന സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് പൊതുസമൂഹം പറയുന്നു. വിവാദമായപ്പോൾ മാത്രമാണ് എം.വി.ഡി (MVD) ഇതിനെതിരെ ഒരു വിരലനക്കാനെങ്കിലും തയ്യാർ ആയതെന്നുള്ളത് ഞെട്ടിക്കുന്ന വസ്തുതയാണ്. രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയായിരുന്നു ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ യാത്ര. വയനാട്ടിലെ പനമരം നഗരത്തിലൂടെ യാത്ര ചെയ്യുന്ന വിഡീയോയാണ് പോസ്റ്റ് ചെയ്തത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രഥമദൃഷ്ട്യാ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടെന്നും നടപടിയുണ്ടാകുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു.
നേരത്തെയും നിരവധി തവണ നിയമ ലംഘനം നടത്തിയതായി ആരോപണം ഉയർന്ന കെഎൽ പത്ത് ബി 3724 രജിസ്ട്രേഷനുളള വാഹനമാണ് ഇത്. 2021ലും 2023ലുമാണ് വിവിധ നിയമലംഘനത്തിന് എംവിഡി ഈ ജീപ്പ് പൊക്കിയത്. 25,000 രൂപയാണ് ഒടുവിൽ പിടികൂടിയപ്പോൾ പിഴയിട്ടത്. എന്തായാലും ഇതുപൊലെയുള്ളവർക്കെതിരെ നടപടിയെടുക്കുന്നതിന് കാലതാമസം എന്തെന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? സാധരണക്കാരൻ സീറ്റ് ബെൽറ്റ് ഇടാതെ പനമരം പാലത്തിലൂടേ പോയാൽ അപ്പോൾ തന്നെ ക്യാമറയിൽ കുടുങ്ങിയതായി പെട്ടെന്ന് ഫോണിൽ പിഴ സന്ദേശം അയക്കുന്ന എംവിഡി ഈ വാഹനം പോയത് ഇത്ര ദിവസമായിട്ടും അറിഞ്ഞില്ല എന്ന് പറയുന്നതിൻ്റെ വസ്തുതയാണ് നെറ്റിസൻസ് ചോദ്യം ചെയ്യുന്നത്.
ഏതെങ്കിലും പാവപ്പെട്ടവനാണെങ്കിൽ പ്രതികാര നടപടി അവന്റെ കുടുംബം വരെ എത്തിയേനെ. അവന്റെ കുടുംബത്തിന്റെ മുഴുവൻ ലൈസൻസ് കട്ട് ചെയ്തേനെയെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. കേരളത്തിൽ നടക്കുന്നത് ഗുണ്ടാരാജാണെന്ന് പ്രതിപക്ഷം വിമർശിക്കുന്നു. ഈ സർക്കാരിന് ഇവന്മാരെ തൊടാൻ പറ്റുമോ? പാർട്ടി വളർത്തി പാർട്ടിയെക്കാൾ വലിയ ഗുണ്ടയായി മാറിയോ? ഇവരൊക്കെ പല രഹസ്യങ്ങളും കൊണ്ടുനടക്കുന്നവരാണെന്നും അതുകൊണ്ടുതന്നെ ഒരു പൊലീസിനും ഇവന്മാരെ തൊടാൻ പറ്റില്ലെന്നുമാണ് വിമർശനം.
കാറിനകത്ത് നീന്തൽ കുളമുണ്ടാക്കിയ യൂട്യൂബറുടെ (Youtuber) ലൈസൻസ് (License) ആജീവനാന്തം റദ്ദാക്കി. ഇവിടെയും അങ്ങിനെയൊക്കെ നടപടി എടുക്കുമായിരിക്കുമോ? ഈ ജീപ്പിന്റെ മുൻവശത്ത് റോബിൻ മോട്ടേഴ്‌സ് എന്ന് എഴുതിവെച്ചാൽ എംവിഡി ലോകത്തിന്റെ ഏത് കോണിൽ നിന്നാണെങ്കിലും വണ്ടി പിടിച്ചിരിക്കുമെന്നതും സത്യമല്ലേ? പാവപ്പെട്ടവൻ എന്തെങ്കിലും തെറ്റ് ചെയ്താൽ ലൈസൻസ് കട്ട് ചെയ്യുന്നു. അവനെ വിടാതെ പിന്തുടർന്ന് വരുമാനം തന്നെ മുട്ടിക്കുന്നു.
ചിലർക്കെതിരെ നടപടി എടുക്കാൻ എംവിഡിയുടെ കൈ വിറക്കുമെന്നാണ് ആക്ഷേപം. നടപടി പാവപ്പെട്ടവന്റെ നേരെ മാത്രമാകുന്നോ? അതിന് ഒരു കാലതാമസവും ഒരിക്കലും ഉണ്ടായെന്ന് വരില്ല. ക്രിമിനലുകൾ അഴിഞ്ഞാടുമ്പോൾ ആഭ്യന്തരം ഉറക്കത്തിലാണോ എന്നാണ് വിമർശനം ശക്തമായിരിക്കുന്നത്. നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്, അമ്മായിക്ക് അടുപ്പിലും ആകാം എന്ന്. അത് ഇവിടെയും പ്രസക്തമോ?