CPI & CPM | സർക്കാരിനെയും സിപിഎമ്മിനെയും തിരുത്താൻ അരയും തലയും മുറുക്കി സിപിഐ; വരും നാളുകൾ ഇടതുമുന്നണിയിൽ ചേരിപ്പോരിൻ്റെ കാലമോ?
സ്വന്തം പാർട്ടി സ്ഥാനാർത്ഥികളുടെ വമ്പൻ തോൽവി തിരിഞ്ഞു കൊത്തുന്നു
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ (Lokshabha Election) ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ വലിയ ചോർച്ചയുണ്ടായെന്ന വിലയിരുത്തിയ സിപിഐയെ (CPI) സ്വന്തം പാർട്ടി സ്ഥാനാർത്ഥികളുടെ വമ്പൻ തോൽവി തിരിഞ്ഞു കൊത്തുന്നു. പാർട്ടി ദേശീയ നേതാവ് ആനി രാജ (Annie Raja) മത്സരിച്ച വയനാട്ടിൽ മൂന്ന് ലക്ഷത്തോളം വോട്ടുകൾക്കും മികച്ച സ്ഥാനാർത്ഥിയായിട്ടും മാവേലിക്കരയിൽ (Mavelikara) യുവനേതാവ് തോറ്റതും സിപിഐക്ക് ഏറെ ക്ഷീണം പറ്റിയിരുന്നു. എന്നാൽ തോൽവിയുടെ ഉത്തരവാദിത്വം മുഴുവൻ സിപിഎമ്മിൻ്റെ തലയിലിട്ട് തടി ഊരാൻ ശ്രമിക്കുകയാണ് സിപിഐ സംസ്ഥാന നേതൃത്വം.
ആദ്യമായി തുടർഭരണം ലഭിച്ചപ്പോൾ സിപിഎമ്മിനെ അഭിനന്ദിച്ച സി.പി.ഐ ഒരു തോൽവിയണിഞ്ഞപ്പോൾ തള്ളി പറയുന്നത് ഇടതു മുന്നണിയിൽ ആശങ്കയുടെ കാർമേഘങ്ങൾ പരത്തിയിട്ടുണ്ട്. സി.പി.എം വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐ (SFI) ക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം (Binoy Viswam) പരസ്യ വിമർശനം നടത്തിയത് വിവാദമായിരുന്നു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് ആർഷോ (PM Arsho) ഘടകകക്ഷി നേതാവായ ബിനോയ് വിശ്വത്തിനെതിരെ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റത് തങ്ങളുടെ പിഴവ് കാരണമായെന്നും തെറ്റുതിരുത്തി മുൻപോട്ടു പോകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ (M V Govindan) തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും ഈ നയമല്ല സി.പി.ഐ സ്വീകരിക്കുന്നത്. പരാജയ കാരണങ്ങൾ മുഴുവൻ സി.പി.എമ്മിൻ്റെയും സർക്കാരിൻ്റെയും ചുമലിൽ കെട്ടിവയ്ക്കുകയാണ് സി.പി.ഐ നേതൃത്വം. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ (Chief Minister) പ്രത്യക്ഷ വിമർശനം വിമർശനമുണ്ടായില്ലെങ്കിലും ഭരണം ഇങ്ങനെ പോയാൽ പോരെന്ന അഭിപ്രായമാണ് സി.പി.ഐക്കുള്ളത്.
രണ്ടാം പിണറായി സർക്കാരിൻ്റെ പകുതി പിന്നിട്ടപ്പോഴും മന്ത്രിസഭയുടെ മുഖം മിനുക്കാൻ ആവശ്യമുയരുന്നുണ്ടെങ്കിലും ജില്ലാ കൗൺസിലുകളിൽ നിന്നും ഉയർന്നതു പോലെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം ഉയർത്തുന്നില്ല. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ നിലപാടുകൾ ഇടതു മുന്നണിയിൽ കല്ലുകടി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് മുൻപോട്ടു പോകുന്നത്.
ഇതിനിടയിൽ കാനം രാജേന്ദ്രന് (Kanam Rajendran) ശേഷം സി.പി.ഐ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വത്തിൻ്റെ മുഖ്യമന്ത്രിയോടും സി.പി.എമ്മിനോടുമുള്ള മൃദുസമീപനത്തിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ അതൃപ്തി പുകയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എസ്.എഫ്ഐക്കെതിരെ അദ്ദേഹം പരസ്യ വിമർശനം ഉന്നയിച്ചതെന്നാണ് വിലയിരുത്തൽ. ഇടതുമുന്നണിയിൽ തിരുത്തൽ ശക്തിയായി മുൻപോട്ടു പോകാൻ തീരുമാനിച്ച സി.പി.ഐ വരും നാളുകളിൽ സർക്കാരിനും സി.പി.ഐക്കുമെതിരെ കൂടുതൽ വിമർശനം അഴിച്ചു വിട്ടേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.