SC Verdict | അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം; ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല!
90 ദിവസമായി ജയിലിൽ കഴിയുകയാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി
ന്യൂഡെൽഹി: (KVARTHA) ഡൽഹി മദ്യനയ അഴിമതി കേസിൽ (Excise policy scam) ഡൽഹി മുഖ്യമന്ത്രിയും (Delhi Chief Minister) ആം ആദ്മി പാർട്ടി (AAP) കൺവീനറുമായ അരവിന്ദ് കേജ്രിവാളിന് സുപ്രീം കോടതി (Supreme Court o) ഇടക്കാല ജാമ്യം അനുവദിച്ചു. അറസ്റ്റ് (Arrest) ചോദ്യം ചെയ്ത് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ഈ കേസിൽ ചില ചോദ്യങ്ങളുണ്ടെന്നും വിശാല ബെഞ്ച് പരിശോധിക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ അടങ്ങിയ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
90 ദിവസത്തിലേറെയായി അരവിന്ദ് കേജ്‌രിവാൾ ജയിലിൽ (Jail) കഴിയുകയാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിരീക്ഷിച്ചു. തിരഞ്ഞെടുപ്പു കാലത്ത് വിട്ടയച്ച അതേ ഉപാധികളോടെ തന്നെ വിട്ടയക്കുമെന്നും എന്നാൽ കേജ്‌രിവാൾ മുഖ്യമന്ത്രിയായി (Chief Minister) തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ നിർദേശം നൽകാനാകില്ലെന്നും ബെഞ്ച് പറഞ്ഞു. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അരവിന്ദ് കേജ്രിവാളാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) രജിസ്റ്റര്‍ ചെയ്ത കേസിലാണ് കേജ്രിവാളിന് ഇപ്പോൾ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് സിബിഐ (CBI) കേജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. സിബിഐ രജിസ്റ്റര്‍ ചെയ്ത് കേസില്‍ നല്‍കിയ ജാമ്യാപേക്ഷ നിലവില്‍ കോടതിയുടെ പരിഗണനയിലാണെന്നതിനാൽ കേജ്‌രിവാളിന് ഇപ്പോൾ ജാമ്യത്തിൽ ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല. ഈ കേസിൻ്റെ വാദം ജൂലൈ 17ന് നടക്കും.
ഡൽഹിയിലെ മദ്യനയത്തിൽ അഴിമതി നടത്തിയെന്നാരോപിച്ച് മാർച്ച് 21നാണ് അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഹൈകോടതിയിൽ ചോദ്യം ചെയ്‌തെങ്കിലും ഹർജി തള്ളി. ഇതിന് പിന്നാലെയാണ് വിഷയം സുപ്രീം കോടതിയിലെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത്, മെയ് 10 ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജൂൺ രണ്ട് വരെ 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കീഴടങ്ങിയ ഡൽഹി മുഖ്യമന്ത്രി ജയിലിൽ തുടരുകയാണ്.