History | ഹിറ്റ്‌ലറെ സ്നേഹിച്ചത് 8 സ്ത്രീകൾ, അതിൽ 6 പേരും ജീവനൊടുക്കി! എന്തിന്? ആ കഥ ഇങ്ങനെ

 
Adolf Hitler's personal life and tragic stories of women associated with him.
Adolf Hitler's personal life and tragic stories of women associated with him.

Photo Credit: X/ Adolf Hitler

● ഹിറ്റ്‌ലറുടെ ആദ്യ പ്രണയബന്ധം 16കാരിയായ മരിയ റെയ്റ്ററുമായായിരുന്നു.
● സ്വവർഗാനുരാഗ ബന്ധങ്ങൾ ഹിറ്റ്‌ലറിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു.
● 1945-ൽ ഹിറ്റ്‌ലർ ഇവാ ബ്രൗണിനൊപ്പം ഹിറ്റ്‌ലർ ആത്മഹത്യ ചെയ്തു.

കെ ആർ ജോസഫ്

(KVARTHA) ഹിറ്റ്‌ലർ എന്ന  സ്വേച്ഛാധിപതിയായ ഭരണാധികാരിയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. സ്വേച്ഛാധിപതി എന്ന വാക്ക് പ്രയോഗിക്കുമ്പോൾ പോലും ആദ്യം ഓർമ്മിക്കുക ഹിറ്റ്‌ലറെ ആവും. അത്രയ്ക്കും ലോകം കണ്ട  സ്വേച്ഛാധിപതിയും ക്രൂരനുമായിരുന്ന ഭരണാധികാരിയായിരുന്നു ഹിറ്റ്ലർ. സിയോബാൻ പോൾ മക്കാർത്തി എഴുതിയ 'ദി പെക്യൂലിയർ സെക്സ് ലൈഫ് ഓഫ് അഡോൾഫ് ഹിറ്റ്‌ലർ' (The Peculiar Sex Life of Adolf Hitler) എന്ന പുസ്തകത്തിൽ ഹിറ്റ്‌ലറുടെ വ്യക്തി ജീവിതത്തിലെ ലൈംഗിക തൃഷ്ണകളെപ്പറ്റിയുളള വിശദമായ അന്വേഷണങ്ങളുണ്ട്. അതാണ് ഇപ്പോൾ പുറത്ത് വൈറലായി കൊണ്ടിരിക്കുന്നത്. ഹിറ്റ്‌ലറിനെ സ്നേഹിച്ച എട്ടു സ്ത്രീകളിൽ ആറുപേരും ആത്മാഹുതി ചെയ്തെന്നും അതിൽ പറയുന്നു. അതിനെക്കുറിച്ച് മക്കാർത്തി എഴുതിയ പുസ്തകത്തിൽ പറയുന്ന കാര്യങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്. 

ഹിറ്റ്‌ലർ അടിസ്ഥാനപരമായി ഒരു സ്വവർഗാ നുരാഗിയായിരുന്നു. കൃത്യമായി പറഞ്ഞാൽ ഒരു ഗേ കാസനോവ. ഹിറ്റ്‌ലർ സ്നേഹബന്ധത്തിൽ ഏർപ്പെട്ട ആണുങ്ങളുടെ എണ്ണത്തിന് കയ്യും കണക്കുമുണ്ടായിരുന്നില്ല. എന്നാൽ, സ്ത്രീകളുമായി ഹിറ്റ്‌ലർ സ്ഥാപിക്കാൻ ശ്രമിച്ച ബന്ധങ്ങളൊക്കെയും വലിയ ദുരന്തങ്ങളിലാണ് ചെന്ന് കലാശിച്ചത്. സിയോബാൻ പോൾ മക്കാർത്തി എഴുതിയ പുസ്തകത്തിൽ ഹിറ്റ്‌ലറുടെ വ്യക്തി ജീവിതത്തിലെ ലൈംഗിക തൃഷ്ണകളെപ്പറ്റിയുളള വിശദമായ അന്വേഷണങ്ങളുണ്ട്. ഏഴു കോടി ജനങ്ങളുടെ മരണത്തിന് ഉത്തരവാദിയായ ഒരു സ്വേച്ഛാധിപതിയായിരുന്നു ഹിറ്റ്‌ലർ. 

ഇന്നും ഹിറ്റ്‌ലറെക്കുറിച്ചുള്ള പഠനങ്ങൾ ലോകത്തെമ്പാടുമുള്ള ഗവേഷകരെയും ചരിത്ര കാരന്മാരെയും രണ്ട് പക്ഷത്തു നിർത്തുന്നുണ്ട്. ആ ഭരണാധികാരിയുടെ പല രാഷ്ട്രീയ തീരുമാനങ്ങളും അയാളുടെ വ്യക്തിപരമായ ലൈംഗിക തെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുന്നുണ്ട്. രണ്ടുവർഷക്കാലം നീണ്ട ഹിറ്റ്‌ലർ ഗവേഷണത്തിനൊടുവിലാണ് മക്കാർത്തി ഈ പുസ്തകം എഴുതിപ്പൂർത്തിയാക്കുന്നത്. ഏറെ യാതനകൾ അനുഭവിക്കേണ്ടി വന്ന ഒരു കുട്ടിക്കാലമായിരുന്നു ഹിറ്റ്‌ലറുടേത്. അച്ഛൻ ഏറെ ക്രൂരമായിട്ടാണ് അഡോൾഫിനോട് ഇടപെട്ടിരുന്നത്. സൗമ്യശീലയായിരുന്നു അമ്മയെങ്കിലും അവർ അച്ഛൻ എന്തുപ്രവർത്തിച്ചാലും ഒരു വാക്ക് എതിർത്ത് മിണ്ടുമായിരുന്നില്ല. 

എന്നാൽ, ബെൽറ്റും വടിയും ഒക്കെയേന്തി അലോയിസ് ഹിറ്റ്‌ലർ വരുമ്പോൾ അഡോൾഫിനെ അവർ അയാളിൽ നിന്ന് ഒളിപ്പിച്ചു നിർത്താൻ ശ്രമിക്കുമായിരുന്നു. അച്ഛൻ ജോലിക്ക് പോവുന്ന അവസരത്തിൽ അമ്മയോടൊപ്പം ഒറ്റയ്ക്ക് കിടക്കയിൽ കിടന്നുറങ്ങുന്നതാണ് തന്റെ ഏറ്റവും മധുരമുള്ള ബാല്യകാലസ്മരണയെന്ന് പിൽക്കാലത്ത് ഹിറ്റ്‌ലർ എഴുതിയിട്ടുണ്ട്. ജീവിതാന്ത്യം വരെ അമ്മ ക്ലാരയെപ്പറ്റി ഹിറ്റ്‌ലർ സ്നേഹത്തോടെ ഓർക്കുമായിരുന്നു, അതേ സമയം അച്ഛൻ അലോയിസിനെപ്പറ്റി പരമാവധി എവിടെയും മിണ്ടാതിരിക്കാനും അയാൾ ശ്രദ്ധിച്ചു പോന്നു. 

തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ഹിറ്റ്‌ലർ ഒരു സ്വവർഗാനുരാഗിയായിരുന്നു. കൗമാരക്കാലത്തും, ഇരുപതുകളിലും ഒക്കെ അയാൾ നിരവധി കൂട്ടുകാരുമായി ലൈംഗികബന്ധം പുലർത്തിപ്പോന്നു. ഓഗസ്റ്റ് കുബിസെക്ക്, റെയ്നോൾഡ് ഹാനിഷ്ച്ച്, റുഡോൾഫ് ഹോസ്‌ ലെർ എന്നിവർ അവരിൽ പ്രമുഖരാണ്. വിയന്നയിലും മ്യൂണിക്കിലും ഒക്കെ കഴിഞ്ഞിരുന്ന കാലത്ത് ഹിറ്റ്‌ലറുടെ കിടക്ക പങ്കിട്ടിരുന്നവർ ഇവരായിരുന്നു. എന്നാൽ, ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിൻ കാംഫിൽ അയാളുടെ ലൈംഗിക ജീവിതത്തെപ്പറ്റി കാര്യമായ വർണകളില്ല. അതേപ്പറ്റി മിണ്ടുന്നതിനു പകരം, ആ പുസ്തകം ബാല്യത്തിൽ നിന്ന് നേരെ ഒന്നാം ലോകമഹായുദ്ധസ്മരണകളിലേക്ക് ആഞ്ഞൊ രു ചാട്ടം വെച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. 

തന്റെ സൈന്യത്തിലെ ആണുങ്ങളെപ്പറ്റി ഹിറ്റ്‌ലർ തന്റെ ആത്മകഥയിൽ എഴുതുന്നത്, 'ശ്രേഷ്ഠ പുരുഷസമൂഹം' (glorious male community) എന്നാണ്. യുദ്ധം തുടങ്ങിയകാലം തൊട്ടുതന്നെ ഹിറ്റ്‌ലറുടെ ലൈംഗികജീവിതവും പുഷ്പിച്ചുതുടങ്ങി. അഞ്ചലോട്ടക്കാരൻ ഏൺസ്റ്റ് ഷ്മിഡ്റ്റുമായുള്ള ഹിറ്റ്‌ലറുടെ ബന്ധം ആറുവർഷത്തോളം നീണ്ടു നിന്നു. സ്വവർഗലൈംഗികത ആരംഭകാലത്ത് ഹിറ്റ്‌ലർക്ക് സൈന്യത്തിൽ പ്രൊമോഷൻ പോലും നിഷേധിച്ച സാഹചര്യമുണ്ടായി. പിന്നീട്, 1921ൽ ഹിറ്റ്‌ലർ നാസി പാർട്ടി നേതാവായപ്പോൾ, അയാളുടെ കാർ ഡ്രൈവർമാരും, അംഗരക്ഷകരും എല്ലാം തന്നെ സ്വവർഗാനുരാഗികൾ ആയിരുന്നു. 

ഉൾറിച്ച് ഗ്രാഫ്, ക്രിസ്ത്യൻ വെബർ എന്നീ രണ്ട് അംഗരക്ഷകർ ഹിറ്റ്‌ലർക്ക് വേണ്ടപ്പോഴൊക്കെ അയാളുടെ വിഷയാസക്തി ശമിപ്പിക്കാൻ നിർബന്ധിതരായിരുന്നു അക്കാലത്ത്. 1924ൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ലാൻഡ്‌സ് ബെർഗ് കോട്ടയിൽ തുറുങ്കിൽ അടക്കപ്പെട്ട കാലത്താണ് ഹിറ്റ്‌ലർ റുഡോൾഫ് ഹെസ് എന്ന കുപ്രസിദ്ധ നാസിയുമായി ഹിറ്റ്‌ലറുടെ പ്രേമബന്ധം തുടങ്ങുന്നത്. അയാൾ ഒരു തലക്ക് വെളിവില്ലാത്തവനായിരുന്നിട്ടും ഹിറ്റ്‌ലർ ആ ബന്ധം ഏറെക്കാലം തുടർന്നുപോയി. മുപ്പതുകളുടെ തുടക്കത്തിലേ നാസി പാർട്ടിയുടെ തലപ്പത്തെ സ്വവർഗ്ഗരതിക്കാരുടെ അതിപ്രസരം മാധ്യമങ്ങളുടെ ശ്രദ്ധയിൽപോലും പെട്ടിരുന്നു. അതിന്റെ ഉദാഹരണമാണ്, അന്നത്തെ ഒരു നാസിവിരുദ്ധ പത്രം പാർട്ടിയെ സ്വവർഗരതിക്കൂട്ടം എന്ന് വിളിച്ചത്. 

വിമർശനങ്ങൾ അതിരു കടന്നതോടെ അത് സംബന്ധിച്ച പൊതുബോധം പൊളിച്ചെഴുതാൻ തന്നെ ഹിറ്റ്‌ലർ തീരുമാനിച്ചു. നാസികൾക്കിടയിലെ സ്വവർഗാനുരാഗികൾ ഹിറ്റ്‌ലറുടെ കൊലക്കത്തിക്ക് ഇരയായിത്തുടങ്ങി. അവരെ കൂട്ടത്തോടെ ജയിലിൽ അടച്ചു തുടങ്ങി. അങ്ങനെ പലതരത്തിൽ സ്വവർഗാനുരാഗികളായ നാസികളെ ഉപദ്രവിച്ചു കൊണ്ടിരുന്നതിനിടയിലും, ഹിറ്റ്‌ലർ മ്യൂണിക്കിൽ തന്റെ ഡ്രൈവറായ ജൂലിയസ് ഷ്രെക്കുമായുള്ള രഹസ്യ ബന്ധം തുടർന്നുപോയി. ഒടുവിൽ മെനിഞ്ചൈറ്റിസ് വന്ന് അപ്രതീക്ഷിതമായി ഷ്രെക്ക് മരണപ്പെടും വരെ അവർ ആ ബന്ധം തുടർന്നുപോയി. 

അത് ഹിറ്റ്‌ലർക്ക് അഗാധമായ മാനസിക ക്ഷതമേല്പിച്ചു. അയാൾ ദിവസങ്ങളോളം കരഞ്ഞുകൊണ്ടിരുന്നു. അത് അതിശക്തമായ ഒരു ഭരണാധികാരിയും, അനുസരണ ശീലമുള്ള ഒരു സേവകനും തമ്മിൽ ഉടലെടുത്ത അഗാധമായൊരു പ്രണയമായിരുന്നു. ഇതിനൊക്കെ പത്തുവർഷം മുമ്പാണ് ഹിറ്റ്‌ലർ, സ്ത്രീകളോട് ബന്ധം സ്ഥാപിക്കാൻ കാര്യമായ ശ്രമങ്ങൾ നടത്തിയത്. തന്റെ സ്വവർഗാനുരാഗികളായ കാമുകരിൽ നിന്ന് നേരിടേണ്ടി വന്ന ബ്ലാക്ക് മെയിലിങ് തന്നെ കാരണം. എന്നാൽ, സ്ത്രീകളുമായുള്ള ഈ ബന്ധങ്ങളിൽ ഭൂരിഭാഗവും ലൈംഗികതലത്തിൽ വിജയിക്കുകയുണ്ടായില്ല. 

ഹിറ്റ്‌ലർ രതിയിലേർപ്പെട്ടിട്ടുള്ള സ്ത്രീകളിൽ എട്ടു പേർ ആത്മാഹുതിക്ക് ശ്രമിച്ചവരാണ്, അവരിൽ ആറുപേർ ആ ശ്രമത്തിൽ വിജയം വരിച്ചവരും. രണ്ടുതരം സ്ത്രീകളോടായിരുന്നു ഹിറ്റ്‌ലർക്ക് ആകർഷണം തോന്നിയിരുന്നത്. ഒന്ന്, ഋതുമതിയായിട്ട് അധികകാലം പിന്നിട്ടിട്ടില്ലാത്ത കൗമാരക്കാരികളോട്. രണ്ട്, വെള്ളിത്തിരയിൽ അയാൾ കണ്ടുമോഹിച്ചിരുന്ന സിനിമാ നായികമാരോട്. ആദ്യപ്രണയം, ഹിറ്റ്‌ലറുടെ ഭാവനാലോകത്തു മാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നു. സ്റ്റെപ്പാനി ഇസാക് എന്ന ആ യുവതി, അമ്മ ക്ലാരയോടൊപ്പം ഹിറ്റ്‌ലർ സമ്പൂർണ ആര്യൻ യുവതി എന്ന് കണക്കാക്കിയിരുന്ന ഒരു യുവതിയായിരുന്നു. 

തന്റെ മുപ്പത്തെട്ടാം വയസ്സിൽ, ഒരു പതിനാറുകാരിയുമായിട്ടാണ് ഹിറ്റ്‌ലർ അടുത്ത പ്രേമ ബന്ധത്തിൽ ഏർപ്പെടുന്നത്. പേര് മരിയാ റെയ്റ്റർ. 1927ൽ ഹിറ്റ്‌ലർക്ക് അവളിലുള്ള ഭ്രമം പെട്ടെന്നൊരു ദിവസം അസ്തമിച്ചപ്പോൾ, അത് താങ്ങാനാകാതെ അവൾ ആത്മാഹുതിക്ക് ശ്രമിച്ചു. ആ പരാജയപ്പെട്ട ആത്മഹത്യാശ്രമത്തിന്, നാലുവർഷങ്ങൾക്ക് ശേഷം മരിയയും ഹിറ്റ്‌ലറും ഒരു രാത്രി കിടക്ക പങ്കിട്ടു. താൻ പ്രാണന് തുല്യം സ്നേഹിച്ച പുരുഷന് അത്യുഗ്രമായ ലൈംഗിക കാമനകളാണുള്ളതെന്ന യാഥാർഥ്യം, അന്ന് രാത്രിയിലെ ദുരനുഭവങ്ങളിലൂടെ അവർക്ക് മനസ്സിലായി. പിന്നീട് അവരിരുവരും തമ്മിൽ ഒരിക്കൽ പോലും സന്ധിച്ചില്ല. 

ഹിറ്റ്‌ലറുടെ അടുത്ത പ്രണയം വകയിൽ ഒരു അനന്തരവൾ ആയിരുന്ന ഗേളി റൗബലുമായിട്ടായിരുന്നു. ഗേളി അയാളെ വിളിച്ചു പോന്നിരുന്നതുപോലും 'അങ്കിൾ ആൽഫ്' എന്നായിരുന്നു. ഏറെ അക്രമാസക്തമായ ആ പ്രേമബന്ധം നാലുവർഷത്തോളം തുടർന്നു. ഒടുവിൽ 1931ൽ, തന്റെ കാമുകൻ പ്രണയപൂർവ്വം സമ്മാനിച്ച കൈത്തോക്കിലെ തിരകൾ തലച്ചോറിൽ നിക്ഷേപിച്ചുകൊണ്ട്  പ്രാണനൊടുക്കുകയായിരുന്നു അവൾ. അവസാനത്തെ രണ്ട് വർഷക്കാലം ഹിറ്റ്‌ലറുടെ മ്യൂണിക്കിൽ ഫ്ലാറ്റിൽ ഒരു തടവുകാരിയെപ്പോലെ കഴിയേണ്ടിവന്ന അവൾ അങ്ങനെ പ്രവർത്തിച്ചില്ലെങ്കിലേ അത്ഭുതമുണ്ടായിരുന്നുള്ളൂ. 

ഹിറ്റ്‌ലർ കിടപ്പുമുറിയുടെ സ്വകാര്യതയിൽ പ്രവർത്തിച്ചുപോന്നിരുന്ന ലൈംഗികവൈകൃതങ്ങളെപ്പറ്റി കൂട്ടുകാരികളോട് പറഞ്ഞു പരിഹസിച്ചതിന്റെ പേരിൽ  ഗേളിയെ ഹിറ്റ്‌ലർ തന്നെ വധിക്കുകയായിരുന്നു എന്നും ഒരു അഭ്യൂഹം അക്കാലത്തുണ്ടായിരുന്നു. എന്നാലും, മരണാനന്തരം 'തന്നെ അകമഴിഞ്ഞ് സ്നേഹിച്ച ഒരേയൊരു പ്രണയിനി' എന്നാണ്  അവളെ ഹിറ്റ്‌ലർ വിശേഷിപ്പിച്ചത്. 1937ൽ ഹിറ്റ്‌ലറുടെ അടുത്ത  പ്രണയിനി റെനെറ്റ്‌ മ്യുള്ളർ എന്ന പ്രസിദ്ധ ചലച്ചിത്രനടി, ബെർലിനിലെ തന്റെ വീട്ടിന്റെ മട്ടുപ്പാവിൽ നിന്ന് താഴേക്ക് ചാടി. കാരണമോ? ഹിറ്റ്‌ലർ അവരുടെ സിനിമാ കരിയർ കുളം തോണ്ടി എന്നതും, കൊല്ലാൻ പിന്നാലെ ഗെസ്റ്റപ്പോയെ വിട്ടു എന്നതും. 

ഹിറ്റ്‌ലറുമായി ചെലവിടാൻ നിർബന്ധിതമായിരുന്ന അറപ്പുളവാക്കുന്ന സെക്സ് സെഷനുകൾക്കിടെ അയാളെ ചവിട്ടാനും, തൊഴിക്കാനുമൊക്കെ റെനെറ്റിനോട് അയാൾ ആവശ്യപ്പെട്ടിരുന്നു. ആ മർദ്ദനങ്ങൾ ഏറ്റ്, നിലത്തുകിടന്ന് പുളയുമായിരുന്നു ആ സ്വേച്ഛാധിപതി. അടുത്തത് യൂണിറ്റി മിറ്റ്ഫോർഡ് എന്ന കുലീനകുലജാതയായ ഒരു ഇംഗ്ലീഷുകാരിയാ യിരുന്നു. തന്റെ സ്റ്റോം ട്രൂപ്പർമാരുമായി സംഘരതിയിലേർപ്പെടാൻ അവരെ ഹിറ്റ്‌ലർ നിർബന്ധിച്ചിരുന്നു. മറ്റു പല വൈകൃതങ്ങളിലും ഹിറ്റ്‌ലർ ഏർപ്പെട്ടിരുന്നു. അവരും ഒടുവിൽ സഹികെട്ട്  ഹിറ്റ്‌ലർ തന്നെ സമ്മാനിച്ച കൈത്തോക്കിനാൽ വെടിയുതിർത്ത് മരണം വരിക്കുകയായിരുന്നു. 

അടുത്ത ബന്ധം, ഹിറ്റ്‌ലറുടെ അവസാനത്തേതായിരുന്നു. മരിക്കുമ്പോൾ ഹിറ്റ്‌ലറുടെ കാമുകിയായിരുന്ന സ്ത്രീ, ഇവാ ബ്രൗൺ. എന്നാൽ ഹിറ്റ്‌ലർ അവരിൽ നിന്നും ഒളിച്ചും പാത്തും മറ്റു സ്ത്രീകളുമായും പുരുഷന്മാരുമായും ഒക്കെ അവിഹിത ബന്ധങ്ങളിലേർപ്പെട്ടുകൊണ്ടിരുന്നത് അവർക്ക് ഏറെ സങ്കടം സമ്മാനിച്ചിരുന്നു. അതേസമയം, ഇവയുമായി ബന്ധപ്പെടാൻ മാത്രം ഹിറ്റ്‌ലർക്ക് വല്ലാത്ത മടിയായിരുന്നു. ഒടുവിൽ വല്ലാത്ത മോഹഭംഗത്തിന് അടിപ്പെട്ട ഇവ ഹിറ്റ്‌ലറുടെ ഡോക്ടർ തിയോഡോർ മൊർഡലിനോട് ഹിറ്റ്‌ലർക്ക് വല്ല ഹോർമോൺ ഇൻജക്ഷനും കൊടുത്ത് കാര്യത്തിൽ ഒരു നീക്കുപോക്കുണ്ടാക്കാൻ ആവശ്യപ്പെട്ടിരുന്നു. 

ഒരു പത്തു വർഷം മുമ്പെങ്കിലും ഹിറ്റ്‌ലറെ വിട്ടുപോയിരുന്നെങ്കിൽ എന്ന് തോന്നുന്നുണ്ടെന്ന് അവർ തന്റെ സ്നേഹിതകളോട് പറഞ്ഞു. പക്ഷേ, തന്നെ ഒളിച്ച് എത്ര ബന്ധങ്ങൾ പുലർത്തിയിരുന്നിട്ടും, ഇവാ ബ്രൗൺ ഒരിക്കലും ഹിറ്റ്‌ലറെ വിട്ടുപോയില്ല. 1945 ഏപ്രിൽ 29 -ന് മുസോളിനി വളരെ പരിതാപകരമായ രീതിയിൽ കൊലചെയ്യപ്പെട്ടു എന്ന വിവരമറിഞ്ഞ ഹിറ്റ്‌ലർ ജീവനൊടുക്കാൻ തീരുമാനിച്ചപ്പോൾ, ഇവയും അയാൾക്കൊപ്പം നിന്നു. അങ്ങനെ  ഫ്യൂറര്‍ ബങ്കറിൽ, തികച്ചും ആർഭാട രഹിതമായ ചടങ്ങുകളോടെ അവർ തമ്മിലുള്ള വിവാഹം നടന്ന് മണിക്കൂറുകൾക്കുള്ളിൽ സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തു. പിന്നാലെ തലയ്ക്ക് വെടിയുതിർത്തുകൊണ്ട് ഹിറ്റ്‌ലർ എന്ന സ്വേച്ഛാധിപതിയായ പുരുഷനും. 

ഹിറ്റ്ലർ എന്ന നാസി നേതാവിൻ്റെ ചരിത്രത്തിലേയ്ക്കുള്ള ഒരു എത്തിനോട്ടമാണ് ഈ പുസ്തകത്തിൽ ഉള്ളത്. സിയോബാൻ പോൾ മക്കാർത്തിയുടെ പുസ്തകം ഹിറ്റ്‌ലറുടെ ജീവിതത്തിലെ മറുവശം വെളിപ്പെടുത്തുന്നു. ഈ പുസ്തകം ചരിത്ര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒരു പുതിയ വെളിച്ചം നൽകുമെന്നും ഹിറ്റ്‌ലറെക്കുറിച്ച് കൂടുതൽ അറിയാൻ ഇത് സഹായിക്കുമെന്നും കരുതുന്നു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Adolf Hitler’s personal life, as explored in Siobhan Paul McCarthy's book, reveals his connections with several women, many of whom tragically took their own lives.

#Hitler #AdolfHitler #SiobhanMcCarthy #History #WorldWarII #Women

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia