Remembering | ജെ ബി കൃപലാനി വിട വാങ്ങിയിട്ട് 43 വർഷം; സ്വാതന്ത്ര്യ പുലരിയിൽ ആഘോഷങ്ങളിൽ നിന്നും മാറിനിന്ന കോൺഗ്രസ് പ്രസിഡന്റ്

 
Acarya J.B. Kriplani, freedom fighter, Congress president, independence struggle
Acarya J.B. Kriplani, freedom fighter, Congress president, independence struggle

Image Credit: X/ Mallikarjun Kharge

● സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡന്റായിരുന്നു.
● ഗാന്ധിജിയുടെ അടുത്ത അനുയായി ആയിരുന്നു.
● ബീഹാറിലെ ചമ്പാരൻ സമരകാലം മുതൽ ഗാന്ധിജിയുടെ നിഴലായി പ്രവർത്തിച്ചിട്ടുണ്ട്.
● നാല് വട്ടം ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

 നവോദിത്ത് ബാബു

(KVARTHA) മഹാത്മാഗാന്ധിയുടെ ഏറ്റവും അടുത്ത അനുയായിമാരിൽ ഒരാളും സ്വാതന്ത്രസമര മുന്നണി പോരാളിയും  ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ടുമായിരുന്ന ആചാര്യ ജെ ബി കൃപലാനി വിടവാങ്ങിയിട്ട് മാർച്ച് 19ന് 43 വർഷം. ആചാര്യ ജെ ബി കൃപലാനി എന്നറിയപ്പെടുന്ന ജീവത്റാം ഭഗവൻദാസ് കൃപലാനി സ്വാതന്ത്ര്യസമര സേനാനിയും, പ്രശസ്ത രാഷ്ട്രീയ പ്രവർത്തകനുമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യൻ നാഷണൽ  കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു. 

1947 ഓഗസ്റ്റ് 14ന് അർദ്ധരാത്രി ബ്രിട്ടീഷുകാരുടെ  യൂണിയൻ ജാക്ക് എന്നറിയപ്പെടുന്ന പതാക താഴ്ത്തി ഇന്ത്യയുടെ അഭിമാനമായ  ദേശീയ പതാക ഉയർത്തുമ്പോൾ അവിടെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയരായ കുറച്ചു നേതാക്കളുണ്ട്. അവരിൽ പ്രധാനിയാണ് ജെ ബി കൃപലാനി. അതിർത്തി ഗാന്ധി ഖാൻ അബ്ദുൽ ഗാഫർ ഖാനും ഇക്കൂട്ടത്തിൽ ഒരാളാണ്. വിഭജനം സൃഷ്ടിച്ച വിഭാഗീയത രാജ്യത്തിന്റെ പല ഭാഗങ്ങളിലും മത തീവ്രവാദത്തിന്റെ പേരിൽ ചോരപ്പുഴകൾ ഒഴുക്കിയപ്പോൾ  അവിടെ ആശ്വാസത്തിന്റെ കുളിർ തെന്നലുമായി സമാധാന ദൂതനായി പറന്നു നടന്ന  മഹാത്മാഗാന്ധിയെ ഏവരും ഓർക്കുമ്പോൾ ഈ മഹാ യജ്ഞത്തിൽ ഗാന്ധിയുടെ കരുത്തായി  അന്ന് കൂടെ യുണ്ടായിരുന്ന വ്യക്തികളിൽ ഒരാളായ  ആചാര്യ ജെ ബി കൃപലാനിയെ പലരും ഓർക്കുന്നില്ല എന്നതാണ് വാസ്തവം. 

അധികാര കൈമാറ്റത്തിന്റെ ചിരിക്കുന്ന  ചിത്രങ്ങളിൽ  കാണാതെപോയ ഇത്തരം മുഖങ്ങൾ എന്നും ജനങ്ങളുടെ ഇടയിൽ ആയിരുന്നു. സ്വാതന്ത്ര്യത്തിന്റെ കഠിന യാത്രയിൽ എന്നും മുൻപന്തിയിൽ നിലനിന്നിരുന്ന അവർ അവരുടെ സ്വപ്നം അല്ലാത്ത രൂപത്തിൽ ഒരു രാജ്യം നിലവിൽ വന്നപ്പോൾ അതിന്റെ പേരിൽ വേദന അനുഭവിക്കുന്നവരുടെ  വേദന അകറ്റാൻ കയ്യും മെയ്യും മറന്നു പ്രവർത്തിക്കുകയായിരുന്നു. ബീഹാറിലെ ചമ്പാരൻ സമരകാലം മുതൽ  ഗാന്ധിജിയുടെ നിഴലായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ജെ ബി കൃപലാനി. ഈ അർദ്ധരാത്രിയിലും അദ്ദേഹം ഗാന്ധിജിയുടെ കൂടെ കൊൽക്കത്തയിൽ തന്നെയായിരുന്നു. 

സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഉള്ള കോൺഗ്രസ് പ്രസിഡണ്ട്  എന്ന നിലയിൽ സർവ സ്ഥലത്തും തിളങ്ങി നിൽക്കേണ്ട കൃപലാനി കൽക്കട്ടയിലെ തെരുവീഥികളിൽ നിന്ന്  കലാപത്തിൽ ദുഃഖിക്കുന്നവരുടെ വേദന ഏറ്റുവാങ്ങിക്കൊണ്ട് അയച്ച സന്ദേശം ആ മനസ്സിന്റെ വിങ്ങലുകൾ പുറത്തുകൊണ്ടുവന്നതായിരുന്നു. രാജ്യത്തിന് സങ്കടത്തിന്റെയും നാശത്തിന്റെയും ദിനമാണ് ഇത്, എന്നാണ് തന്റെ സന്ദേശത്തിൽ അദ്ദേഹം  പറഞ്ഞത്. ഭാവി ഇന്ത്യൻ പ്രധാനമന്ത്രിയെ തെരഞ്ഞടുക്കുന്ന വേളയിൽ വല്ലഭ് ഭായ് പട്ടേലിനു ശേഷം ഏറ്റവും കൂടുതൽ വോട്ട് നേടിയത് കൃപലാനിയായിരുന്നു. എന്നാൽ അധികാര രാഷ്ട്രീയത്തിൽ നിന്നും എന്നും കൃപലാനി അകലെ ആയിരുന്നു. 

1888 നവംബറിൽ ഹൈദരാബാദിൽ ആയിരുന്നു ജനനം. 1912 ൽ അധ്യാപകനായി ജോലി ആരംഭിച്ചെങ്കിലും പെട്ടെന്നുതന്നെ സ്വാതന്ത്രസമര വിളിയിലേക്ക് എടുത്തുചാടുകയായിരുന്നു. ചമ്പാരൻ സത്യാഗ്രഹത്തിലും നിസ്സഹകരണ സമരത്തിലും ക്വിറ്റ് ഇന്ത്യ സമരത്തിലും മുന്നണി പോരാളിയായിരുന്നു. 1946 ൽ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ഒരു വർഷം കഴിഞ്ഞ് രാജിവച്ചു. ഭരണഘടന നിർമ്മാണ സഭയിൽ അംഗമായിരുന്ന കൃപലാനി മൗലികാവകാശ ഉപസമിതിയുടെ ചെയർമാൻ കൂടി ആയിരുന്നു. ഇന്ദിരാഗാന്ധിയുടെ വിമർശകൻ കൂടി ആയിരുന്ന കൃപലാനി അടിയന്തരാവസ്ഥയോട് വിയോജിക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തിരുന്നു. 

ഇന്ത്യയിലെ ആദ്യത്തെ വനിത മുഖ്യമന്ത്രിയായിരുന്ന സുചേത കൃപലാനിയായിരുന്നു ഭാര്യ. ഭർത്താവ് അകന്നു നിന്ന  അധികാര  കൈമാറ്റ വേദിയിൽ വന്ദേമാതരവും സാരെ ജഹാം സേ അച്ഛാ പാടിയതും  സുചേത ആയിരുന്നു എന്നത്  ഈ വേളയിലെ മറ്റൊരു കൗതുകം. സ്വാതന്ത്ര്യത്തിനുശേഷം  കോൺഗ്രസ്‌ വിട്ട്‌ കിസാൻ മസ്ദൂർ പാർട്ടി ഉണ്ടാക്കി. അതാണ്‌ പിന്നീട്‌ പ്രജാ സോഷ്യലിസ്റ്റ്‌ പാർട്ടി ആയത്‌. നാല് വട്ടം ലോകസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തന്റെ 93-ാമത് വയസ്സിൽ 1982ൽ ആചാര്യ കൃപലാനി അന്തരിച്ചു.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Acarya J.B. Kriplani, a prominent freedom fighter and Congress president, passed away 43 years ago. His contributions to India's independence and his distance from politics are remembered.

#JbKriplani #IndianFreedomStruggle #CongressPresident #IndianHistory #Gandhi #KriplaniRemembere

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia