Allegation | 'കണ്ണൂർ വിമാനത്താവളം കടക്കെണിയിൽ', കിയാൽ മാനേജ്‌മെന്റിനെതിരെ ഓഹരി ഉടമകൾ
● വിമാനത്താവളത്തിലെ മികച്ച ജീവനക്കാരെ പിരിച്ചുവിട്ട് സുകാര്യമല്ലാത്ത നിയമനങ്ങൾ നടക്കുന്നതായും അവർ ആരോപിച്ചു.
● 51 ശതമാനം ഓഹരികൾ 21 വർഷത്തേക്ക് വൻ പലിശക്ക് ഈട് നൽകിയത് പരിശോധിക്കണമെന്നും ഓഹരി ഉടമകൾ ആവശ്യപ്പെട്ടു.
കണ്ണൂർ: (KVARTHA) ആറു വർഷം പൂർത്തിയാക്കുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കിയാൽ ഷെയർഹോൾഡേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കിയാൽ മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയാണ് ഇതിന് കാരണമെന്നും അവർ പറഞ്ഞു.
റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട ആരോപണ വിധേയമായ കെ.പി.എം.ജി എന്ന കൺസൾട്ടൻസി കമ്പനിക്ക് 13.89 കോടി രൂപ നൽകിയതും പ്രോജക്ട് പ്രൊപ്പോസൽ തയ്യാറാക്കുന്നതിന് 24 ലക്ഷം രൂപ നൽകിയതുമായ നടപടികൾ അന്വേഷിക്കണമെന്ന് ഷെയർഹോൾഡേഴ്‌സ് ആവശ്യപ്പെട്ടു. വിമാനത്താവളത്തിലെ മികച്ച ജീവനക്കാരെ പിരിച്ചുവിട്ട് സുകാര്യമല്ലാത്ത നിയമനങ്ങൾ നടക്കുന്നതായും അവർ ആരോപിച്ചു.
51 സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുമെന്ന പേരിൽ കാര്‍ഗോ വിഭാഗം സ്വകാര്യ ഏജൻസിക്ക് കൈമാറിയെങ്കിലും ഇതുവരെ അത്തരത്തിൽ ഒരു നിയമനവും നടന്നിട്ടില്ല. ധനകാര്യ സ്ഥാപനത്തിൽ നിന്നെടുത്ത ലോൺ തിരിച്ചടയ്ക്കാത്ത ആർ.ഇ.സി എന്ന ധനകാര്യസ്ഥാപനത്തിന് 1171 കോടി രൂപ പുനക്രമീകരിക്കണമെന്ന പേരിൽ സർക്കാരിന്റെ 51 ശതമാനം ഓഹരികൾ 21 വർഷത്തേക്ക് വൻ പലിശക്ക് ഈട് നൽകിയത് പരിശോധിക്കണമെന്നും ഓഹരി ഉടമകൾ ആവശ്യപ്പെട്ടു.
സർക്കാരിന് പൂർണ്ണ നിയന്ത്രണം ഉള്ളതും 50 ശതമാനത്തിലേറെ ഓഹരിയുമുള്ള കമ്പനിയുടെ കണക്ക് ഓഡിറ്റ് ചെയ്യാന്‍ സി ആന്‍ഡ് എ.ജിയെ ഏല്‍പ്പിക്കാത്ത നടപടി പുനപരിശോധിക്കണമെന്നും ഇതു സംബന്ധിച്ച കേരള ഹൈക്കോടതിയിലെ റിട്ട് ഹർജിയെ കുറിച്ച് വിശദീകരിക്കണമെന്നും ഷെയർഹോൾഡേഴ്‌സ് ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ഷെയർഹോൾഡേഴ്‌സ് അസോസിയേഷൻ ചെയർമാൻ അബ്ദുൽ ഖാദർ പനക്കാട്ട്, ജനറൽ കൺവീനർ സി പി സലീം, കൺവീനർ കെ പി മോഹനൻ എന്നിവർ പങ്കെടുത്തു.
#KannurAirport, #KIAL, #FinancialCrisis, #Shareholders, #Management, #Kerala