Exploitation | മാധ്യമങ്ങൾ ചൂഷണങ്ങൾക്കെതിരെ തിരുത്തൽ ശക്തിയാകണം: സ്പീക്കർ
● മാധ്യമങ്ങൾ സത്യം വിളിച്ചുപറയേണ്ടതുണ്ട്. ആരും വിമർശനത്തിന് അതീതരല്ല.
● ഇത്തരക്കാരെ സംരക്ഷിക്കുന്നതിനുള്ള മികച്ച പദ്ധതികൾ നടപ്പിലാക്കിയാണ് സർക്കാർ മുന്നോട്ടു പോകുന്നത്.
(KVARTHA) പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങൾക്കിടയിലെ ചൂഷണങ്ങൾക്കെതിരെ തിരുത്തൽ ശക്തിയായി മാധ്യമങ്ങൾ മാറണമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അഭിപ്രായപ്പെട്ടു. ഡോ. ബി ആർ അംബേദ്കർ മാധ്യമ പുരസ്‌കാര വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് പിന്നാക്ക വിഭാഗങ്ങൾ വൻതോതിൽ ചൂഷണത്തിന് വിധേയരാകുന്ന സാഹചര്യത്തിൽ, മാധ്യമങ്ങൾ ഇത്തരം ചൂഷണങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി അവസാനിപ്പിക്കാൻ പ്രവർത്തിക്കണം. കേരളത്തിൽ പിന്നാക്ക വിഭാഗക്കാരുടെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, ഇവരെ മുഖ്യധാരയിൽ എത്തിക്കാൻ മാധ്യമങ്ങളുടെ സഹകരണം അനിവാര്യമാണ്.
മാധ്യമങ്ങൾ സത്യം വിളിച്ചുപറയേണ്ടതുണ്ട്. ആരും വിമർശനത്തിന് അതീതരല്ല. എന്നാൽ, കടന്നാക്രമിച്ച് ഇല്ലാതാക്കാതെ വസ്തുതകൾ പരിശോധിക്കാൻ മാധ്യമങ്ങൾ തയ്യാറാകണം. അസത്യത്തെ സത്യമായി പാകപ്പെടുത്തുന്ന പ്രവണതകൾ അവസാനിപ്പിക്കണമെന്നും സ്പീക്കർ പറഞ്ഞു.
പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി ഒ ആർ കേളു അധ്യക്ഷത വഹിച്ച ചടങ്ങിൽ, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് കൂടുതൽ പരിരക്ഷ ലഭിക്കുന്നുണ്ടെന്ന് പറഞ്ഞു. ഇത്തരക്കാരെ സംരക്ഷിക്കുന്നതിനുള്ള മികച്ച പദ്ധതികൾ നടപ്പിലാക്കിയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. എന്നാൽ, ഒറ്റപ്പെട്ടയിടങ്ങളിൽ ചില പോരായ്മകൾ നിലനിൽക്കുന്നുണ്ട്. മാധ്യമങ്ങൾക്ക് ഇവ സർക്കാർ ശ്രദ്ധയിൽകൊണ്ടുവരാനാകണം. യാഥാർത്ഥ്യത്തെ മറച്ചുപിടിക്കാതെ സത്യസന്ധമായ കാര്യങ്ങളാണ് മുന്നിൽ കൊണ്ടുവരേണ്ടത്. മാധ്യമ ധർമത്തിലൂന്നി സത്യത്തിന്റെ പാതയിൽ മാധ്യമങ്ങൾ സഞ്ചരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പുരസ്‌കാര വിതരണ ചടങ്ങിന് മുന്നോടിയായി ഇന്ത്യൻ മാധ്യമലോകത്തെ എസ്.സി എസ്.ടി പ്രാതിനിധ്യം എന്ന വിഷയത്തിൽ സെമിനാർ നടന്നു.
പുരസ്‌കാരം നേടിയവർ:
അച്ചടി വിഭാഗം:
ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ. സാംബൻ
രാഷ്ട്രദീപിക പാലക്കാട് ബ്യൂറോ ചീഫ് എം. വി. വസന്തൻ
ദൃശ്യ വിഭാഗം: മാതൃഭൂമി ന്യൂസിലെ കണ്ടന്റ് ക്രിയേറ്റർ എൻ നീതു
ശ്രവ്യ വിഭാഗം: മാറ്റൊലി എഫ്.എം റേഡിയോയിലെ പ്രൊഡ്യൂസർ കെ. പൂർണ്ണിമ
#MediaRole, #Exploitation, #BackwardClasses, #Awards, #Speaker, #Kerala