Criticism | ജോയിയുടെ പ്രതിമ ആമയിഴഞ്ചാൻ തോടിൻ്റെ തീരത്ത് സ്ഥാപിക്കുമോ? മാധ്യമങ്ങൾ രഹസ്യമാക്കി വെക്കുന്ന വസ്തുതകള്‍!
തിരുവനന്തപുരം പട്ടണത്തിലെ കക്കൂസ് മാലിന്യമടക്കമുള്ള സകല മാലിന്യങ്ങളും വന്നുകൂടുന്ന സ്ഥലമാണ് ആമയിഴഞ്ചാൻ തോട്
കെ ആർ ജോസഫ്
(KVARTHA) മാലിന്യ നിർമാർജനത്തിന് സാഹചര്യം ഒരുക്കാൻ സർക്കാരിന് (Govt) കഴിയാത്ത കഴിവ് കേടിന്റെ ഇരയാണ് ജോയ് എന്ന അന്നം തേടി രാവിലെ വീട്ടിൽ നിന്നും ഇറങ്ങുന്ന പ്രജയുടെ അന്ത്യം. മന്ത്രിയുടെ (Minister) വാദം സമ്മതിച്ചു. ഈ ശുചീകരണ ജോലി ചെയ്യുന്നവർക്ക് ശമ്പളം /കൂലി (Salary) ആരാണ് കൊടുക്കുന്നത്? അവർ റെയിൽവേയുടെ (Railway) ജോലിക്കാർ ആണോ, അതോ കേന്ദ്രജോലിക്കാർ ആണോ. ഇതിനും ബന്ധപ്പെട്ട മന്ത്രി ഉത്തരം പറഞ്ഞാൽ നന്ന്. റെയിൽവേയോട് തിരുവനന്തപുരം കോർപറേഷൻ (Thiruvananthapuram Corporation) യുദ്ധം ചെയ്തിട്ടാണെങ്കിലും പുഴയിലേക്ക് മാലിന്യം ഇടുന്നത് തടയണം.
റെയിൽവേ വിടുന്ന മാലിന്യം കാസർകോട് മുതൽ തിരുവനന്തപുരം വരെ ട്രെയിൻ യാത്ര ചെയ്യുന്നവർക്ക് മനസിലാവും. തിരുവനന്തപുരത്ത് പുഴയിലേക്ക് മാലിന്യങ്ങൾ തള്ളി വിടുന്ന റെയിൽവേയെ ചോദ്യം ചെയ്യാൻ നട്ടെല്ലുള്ള ആരെങ്കിലും തയാറാവുകയാണ് വേണ്ടതെന്നാണ് പൊതുജനം പറയുന്നത്. അങ്ങനെയെങ്കിൽ അത് മന്ത്രിക്കും ആകാം എന്ന് ചുരുക്കം. ആമയിഴഞ്ചാൻ തോട്ടിൽ (Amayizhanjan canal) മരിച്ച ശുചീകരണ തൊഴിലാളി ജോയ് മരിച്ചത് സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണെന്നും എന്നാൽ സംഭവത്തിൽ സംസ്ഥാന സര്‍ക്കാരിന് യാതൊരു ഉത്തരവാദിത്തവും ഇല്ലാഞ്ഞിട്ടും അത് സര്‍ക്കാരിൻ്റെ തലയിൽ കെട്ടിവെക്കാനാണ് ശ്രമമെന്നും മന്ത്രി എംബി രാജേഷ് (M B Rajesh) പറയുന്നു.
മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:
'തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ മരിച്ച ശുചീകരണ തൊഴിലാളി ജോയ് മരിച്ചത് സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണ്. രക്ഷാ പ്രവർത്തനം പ്രശംസ അർഹിക്കുന്നതാണ്. ഡൈവിംഗ് സംഘാംഗങ്ങളെ ഉചിതമായി സര്‍ക്കാര്‍ ആദരിക്കും. എന്നാൽ സംഭവത്തിൽ സംസ്ഥാന സര്‍ക്കാരിന് യാതൊരു ഉത്തരവാദിത്തവും ഇല്ലാഞ്ഞിട്ടും അത് സര്‍ക്കാരിൻ്റെ തലയിൽ കെട്ടിവെക്കാനാണ് ശ്രമമം. സംസ്ഥാന സർക്കാരിനോ കോർപറേഷനോ അധീനതയില്ലാത്ത സ്ഥലത്താണ് അപകടം നടന്നത്. ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ നടപടി ഉണ്ടാകും.
പരസ്പരം പഴിചാരാൻ ഉദ്ദേശിച്ചിരുന്നില്ല. മാലിന്യ പ്രശ്നം പൂർണമായി പരിഹരിക്കാനായിട്ടില്ല എന്നത് ശരിയാണ്. തുടക്കം മുതൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടന്നു. ഇല്ലാത്ത ഉത്തരവാദിത്തം സർക്കാരിന്റെ തലയിൽ വച്ച് കെട്ടുമ്പോൾ ചിലത് പറയാതെ വയ്യ. വിമർശിക്കാൻ കുറെ കൂടി കാത്തിരിക്കാനുള്ള വിവേകം പ്രതിപക്ഷ നേതാവ് കാണിക്കണമായിരുന്നു. മാലിന്യ പ്രശ്നത്തിൽ പരിഹാരം കാണേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. മാലിന്യം ശൂന്യാകാശത്ത് നിന്ന് വന്നതല്ല. റെയിൽവേ ആക്ടിൽ റെയിൽവെയുടെ സ്ഥലത്ത് മറ്റൊരു ഏജൻസിക്കും ഒന്നും ചെയ്യാനാകില്ലെന്ന് പ്രത്യേകം പറയുന്നുണ്ട്'.
രക്തസാക്ഷിയായി പ്രഖ്യാപിക്കണം:
ഉത്തരവാദി റെയിൽവെയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ജോയിയെ സർക്കാർ സംസ്ഥാന രക്തസാക്ഷിയായി പ്രഖ്യാപിക്കണം. മാലിന്യ നിർമ്മാർജനത്തിൽ സർക്കാരും, പൊതുജനങ്ങളും പുലർത്തുന്ന കുറ്റകരമായ അനാസ്ഥയ്ക്ക് സർക്കാർ തീർച്ചയായും പ്രായശ്ചിത്തം ചെയ്യണം. തിരുവനന്തപുരം പട്ടണത്തിലെ കക്കൂസ് മാലിന്യമടക്കമുള്ള സകല മാലിന്യങ്ങളും വന്നുകൂടുന്ന സ്ഥലമാണ് ആമയിഴഞ്ചാൻ. മാലിന്യ നിർമാർജന ജോലിയിൽ നിസാര കൂലിയ്ക്ക് പണിയ്ക്ക് ഇറങ്ങിയതാണ് ജോയി.
മാലിന്യ നിർമാർജനത്തിൽ കടുത്ത നിസംഗതയാണ് ജനങ്ങൾ പുലർത്തുന്നത്. ജോയിയുടെ വേർപാട് നമുക്കൊരു പാഠമാകണം. ഈ അവസരത്തിൽ പൊതുസമൂഹത്തിൽ നിന്ന് പ്രചരിക്കുന്ന ഒരു കുറിപ്പ് ആണ് ശ്രദ്ധയാകർഷിക്കുന്നത്. 'ആമയിഴഞ്ചാൻ അപകടം : മാധ്യമങ്ങൾ രഹസ്യമാക്കി വയ്ക്കുന്ന വസ്തുതകള്‍' എന്ന രീതിയിലാണ് ഇത് പ്രചരിക്കുന്നത്.
പ്രചരിക്കുന്ന കുറിപ്പിൽ പറയുന്നത്:
1. കോര്‍പ്പറേഷന്‍ പരിധിയില്‍ കൂടെ ഒഴുകുന്ന 6.8 കിലോമീറ്റര്‍ നീളമുള്ള ആമയിഴഞ്ചാൻ തോടിന്റെ, ഇപ്പോൾ അപകടം നടന്ന സ്ഥലം ഉള്‍പ്പടുന്ന, 117 മീറ്റര്‍ ഭാഗം റെയില്‍വേയുടെ അധീനതയിലുള്ളതാണ്.
2. ഈ ഭാഗത്ത് റെയില്‍വേയ്ക്ക് അല്ലാതെ മറ്റൊരു ഏജന്‍സിക്ക് - അത് കോര്‍പ്പറേഷന്‍ ആകട്ടെ, ജലവിഭവ വകുപ്പ് ആകട്ടെ, സർക്കാർ ആകട്ടെ, നാവിക സേന ആകട്ടെ - കയറാനോ വൃത്തിയാക്കാനോ കഴിയില്ല.
3. 2018ൽ വി കെ പ്രശാന്ത് മേയര്‍ ആയിരുന്ന സമയത്ത് ഈ ഭാഗം വൃത്തിയാക്കാൻ മുൻകൈയെടുത്തപ്പോൾ, അന്ന് കോര്‍പ്പറേഷനെതിരെ കേസ് കൊടുത്തിരുന്നു റെയില്‍വേ.
4. ഈ 117 മീറ്റര്‍ വരുന്ന ഭാഗം റെയില്‍വേ അവസാനം വൃത്തിയാക്കിയത് 2018ലാണ്. അതായത്, വര്‍ഷാവർഷം മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് മുഴുവന്‍ നടക്കുമ്പോഴും റെയില്‍വേ ഉറങ്ങുകയായിരുന്നു.
5. റെയില്‍വേ ഭൂമിയിലേക്ക് കയറുന്ന ഭാഗത്ത് ചവറുകൾ അരിച്ചു മാറ്റുവാന്‍ കോര്‍പ്പറേഷന്‍ അരിപ്പകൾ പിടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ റെയില്‍വേ കോമ്പൗണ്ടിന്റെ ഉള്ളില്‍ നിന്നുള്ള മാലിന്യ നിക്ഷേപം മാത്രമാണ് ഈ ഭാഗത്ത് അടിയുക.
6. ഈ ഭാഗത്ത് മാലിന്യം കട്ട പിടിച്ചു കല്ല് പോലെ ആയിരിക്കുകയാണ്.
7. ഇത് വൃത്തിയാക്കാന്‍ വേണ്ടി കോര്‍പ്പറേഷന്‍ പല തവണ കത്ത് നല്‍കിയിട്ടും റെയില്‍വേ അനങ്ങിയില്ല. ഇപ്പോൾ ആണ് അവസാനം എന്തെങ്കിലും നടപടി എടുത്തത്.
8. ഇപ്പോൾ എടുത്ത നടപടിയില്‍ തന്നെ പ്രശ്നങ്ങൾ ഉണ്ട്. റെയില്‍വേയുടെ ഭൂമിയില്‍, ഇപ്പോൾ അപകടം നടന്ന ഭാഗം വൃത്തിയാക്കാനുള്ള നടപടി നല്‍കിയത് ഒരു സ്വകാര്യ വ്യക്തിക്കാണ്. നേരായ രീതിയില്‍ ഒരു ടെൻഡർനടപടി നടന്നിട്ടുണ്ടോ എന്ന് പോലും വ്യക്തമല്ല. ആ സ്വകാര്യ വ്യക്തിയാണ് ഈ മാലിന്യം വൃത്തിയാക്കാന്‍ വേണ്ടി വെറും മൂന്ന് തൊഴിലാളികളെ ഏല്‍പ്പിച്ചത്. അതാകട്ടെ, ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ ഒന്നും കൂടാതെ. ഇതാണ് അന്തിമമായി അപകടത്തിന് ഇടയാക്കിയത്.
നിജസ്ഥിതി പരിശോധിക്കണം
പ്രചരിക്കുന്ന ഈ കുറിപ്പിലെ നിജസ്ഥിതിയാണ് പരിശോധിക്കേണ്ടത്. ജോയി നമുക്ക് വേണ്ടിയാണ് ജീവൻ വെടിഞ്ഞത്. മാലിന്യ സംസ്കരണത്തിനു് ഈ ദാരുണ സംഭവം ഒരു തുടക്കമാകണം. ജോയിയുടെ ഒരു പ്രതിമ ഈ തോടിൻ്റെ തീരത്ത് സ്ഥാപിയ്ക്കണം. ഇത് ജനങ്ങൾക്ക് ഒരു ഓർമ്മപെടുത്തലാകണം.