Disaster | വയനാട് മണ്ണിടിച്ചിൽ: 160ലധികം മരണം, 210 പേർ ഇപ്പോഴും കാണാമറയത്ത്
മാനന്തവാടി:(Kvartha) വയനാട് ജില്ലയിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമായി ഉണ്ടായ ഭീകരമായ മണ്ണിടിച്ചിൽ കേരളത്തെ നടുക്കി. ഇതുവരെ 160-ലധികം പേർ മരണപ്പെട്ടു. നൂറുകണക്കിന് പേർ ഇപ്പോഴും കാണാതായിരിക്കുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്ക് ഇടയിലാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടൽ സംഭവിച്ചത്. തുടർന്ന് നാല് മണിയോടെ ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലും ഉണ്ടായി.
ഈ ദുരന്തത്തിൽ നാന്നൂറോളം വീടുകൾ മണ്ണിനടിയിലായി. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്കുള്ള പാലം തകർന്നതിനാൽ രക്ഷാപ്രവർത്തനം വളരെ ദുഷ്‌കരമായി. സൈന്യം താൽക്കാലിക പാലം നിർമ്മിക്കാനുള്ള ശ്രമത്തിലാണ്. ചൂരൽമല ടൗണിന്റെ ഒരു ഭാഗം മണ്ണിനടിയിലായി. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകൾ തകർന്നു. വെള്ളാർമല സ്കൂൾ പൂർണമായും വെള്ളത്തിനടിയിലായി.
മുണ്ടക്കൈയിൽ പുലർച്ചെ ഒരു മണിക്കും പിന്നീട് നാല് മണിക്കുമായി രണ്ട് തവണയാണ് ഉരുൾപൊട്ടിയത്. അർധരാത്രിയിലെ ഉരുൾപൊട്ടലിനുശേഷം രക്ഷാപ്രവർത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുൾപൊട്ടലുണ്ടായത്. 400ലധികം കുടുംബങ്ങളെയൊണ് ഉരുൾപൊട്ടൽ ബാധിച്ചത്.
210 പേരെ എങ്കിലും കാണാനില്ല എന്നാണ് ഏറ്റവും ഒടുവിലത്തെ സ്ഥിരീകരണം. വീട്ടുകാരുടെ സഹായഅഭ്യർഥനകളും പുറത്തുവരുന്നുണ്ട്. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. റവന്യു മന്ത്രി കെ രാജൻ, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു ഉൾപ്പെടെയുള്ളവർ വയനാട്ടിൽ ക്യാമ്പ് ചെയ്യുന്നു.