Punished | കെയര്‍ഹോമില്‍ ഇന്‍ഡ്യന്‍ വിദ്യാര്‍ഥികളെ ശമ്പളവും ഭക്ഷണവുമില്ലാതെ അടിമപ്പണി ചെയ്യിപ്പിച്ചെന്ന് പരാതി; യുകെയില്‍ 5 മലയാളികള്‍ അറസ്റ്റില്‍; കെണിയില്‍പെട്ടവരില്‍ കേരളീയരും
Feb 11, 2023, 10:05 IST
ലന്‍ഡന്‍: (www.kvartha.com) 50 ഓളം ഇന്‍ഡ്യന്‍ വിദ്യാര്‍ഥികളെ ശമ്പളമില്ലാതെ അടിമപ്പണി ചെയ്യിപ്പിച്ചെന്ന പരാതിയില്‍ അഞ്ച് മലയാളികളെ യുകെ സര്‍കാര്‍ ഏജന്‍സി അറസ്റ്റ് ചെയ്തു. കെയര്‍ ഹോമുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മലയാളികളായ മാത്യു ഐസക് (32), ജിനു ചെറിയാന്‍(30), എല്‍ദോസ് ചെറിയാന്‍(25), എല്‍ദോസ് കുര്യച്ചന്‍ (25), ജേക്കബ് ലിജു (47) എന്നിവരാണ് അറസ്റ്റിലായത്.
നോര്‍ത് വെയില്‍സിലെ കെയര്‍ഹോമുകളില്‍ കെണിയില്‍പെട്ട വിദ്യാര്‍ഥികളില്‍ കേരളീയരും ഉണ്ടെന്നാണ് വിവരം. ശമ്പളം നല്‍കാതിരുന്നും പിടിച്ചുവച്ചും ക്രൂരമായ തൊഴില്‍ചൂഷണമാണ് നടന്നതെന്നും മറ്റൊരു രാജ്യത്തുനിന്ന് എത്തിച്ചതിനാല്‍ മനുഷ്യക്കടത്തും ഉള്‍പെടുമെന്നും അധികൃതര്‍ പറഞ്ഞു.
2021 ഡിസംബറിനും 2022 മേയ്ക്കും ഇടയിലായിരുന്നു അറസ്റ്റ്. അടിമപ്പണി ചെയ്യാന്‍ നിര്‍ബന്ധിതരായ 50 ഓളം പേരെക്കുറിച്ച് വിവരം കിട്ടിയതായി അതോറിറ്റി അറിയിച്ചു. അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ എല്ലാവരും തന്നെ കെയര്‍ ഹോമുകളില്‍ ജോലി ചെയ്തിട്ടുള്ളവരോ അവിടെ ജീവനക്കാരായ ബന്ധുക്കളുടെ സ്വാധീനം പ്രയോജനപ്പെടുത്തിയവരോ ആണ്. മാത്യു ഐസക്കും ജിനു ചെറിയാനും മേയില്‍ രെജിസ്റ്റര്‍ ചെയ്ത അലക്‌സ കെയര്‍ എന്ന റിക്രൂടിങ് ഏജന്‍സി വഴിയും വിദ്യാര്‍ഥികളെ യുകെയില്‍ എത്തിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍.
തൊഴില്‍ ചൂഷണം സംബന്ധിച്ച വിവരങ്ങള്‍ സമാഹരിക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്ന ഗാങ്മാസ്റ്റേഴ്‌സ് ആന്‍ഡ് ലേബര്‍ അബ്യൂസ് അതോറിറ്റി ഇവര്‍ക്കെതിരെ കഴിഞ്ഞ ദിവസം കോടതി ഉത്തരവ് നേടിയെടുത്തു. ശമ്പളമോ ഭക്ഷണമോ വിശ്രമമോ ഇല്ലാതെ വിദ്യാര്‍ഥികള്‍ ദയനീയ അവസ്ഥയിലായിരുന്നെന്നാണ് അതോറിറ്റിയുടെ അന്വേഷണ റിപോര്‍ട്.
അതേസമയം, ചൂഷണത്തിനിരയായ വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി ഇന്‍ഡ്യന്‍ ഹൈകമിഷന്‍ രംഗത്തെത്തി. pol3(dot)london@mea(dot)gov(dot)in എന്ന ഇമെയില്‍ വിലാസത്തില്‍ ഹൈകമിഷനുമായി ബന്ധപ്പെടാം. സഹായവും കൗണ്‍സലിങ്ങും ലഭിക്കും.
Keywords: News,World,international,London,Malayalees,Students,Arrested,Top-Headlines,Latest-News, 50 Indian Students May Be Victims Of Modern Slavery In UK: High Commission
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.