Che Guevara's Lighter | സ്വന്തമാക്കാന്‍ സുവര്‍ണാവസരം: ക്യൂബന്‍ വിപ്ലവ നായകന്‍ ചെ ഗുവേരയുടെ 'ഭാഗ്യ ലൈറ്റര്‍' വില്‍പനയ്ക്ക്; ഓണ്‍ലൈന്‍ ലേലത്തില്‍ ലോകത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും പങ്കാളികളാകാം
Jun 18, 2022, 14:39 IST
ബ്യൂനസ് അയേഴ്‌സ്: (www.kvartha.com) ക്യൂബന്‍ വിപ്ലവ നായകന്‍ ഏനസ്റ്റോ ചെ ഗുവേരയുടെ ലൈറ്റര്‍ വില്‍പനയ്ക്ക്. തന്റെ ഭാഗ്യ ലൈറ്റര്‍ എന്ന് ചെ തന്നെ വിശേഷിപ്പിച്ചിട്ടുള്ള ചരിത്രപ്രസിദ്ധമായ ആ ലൈറ്റര്‍ സ്വന്തമാക്കാനുള്ള ലേലത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം. കാരണം പോള്‍ ഫ്രേസര്‍ കലക്ടബിള്‍സ് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ലേലം വഴിയാണ് വില്‍പന നടക്കുക. ഈ മാസം 24 വരെ ലൈറ്റര്‍ സ്വന്തമാക്കാന്‍ ഏവര്‍ക്കും അവസരമുണ്ട്. 285936 രൂപയിലാണ് ലേലം ആരംഭിക്കുന്നത്. www(dot)paulfrasercollectibles(dot)com എന്ന വെബ്സൈറ്റില്‍ ലേലം നടക്കും.
1965ല്‍ പ്രാഗില്‍ നിന്നും ഹവാനയിലേക്കുള്ള ചെ യുടെ ഒരു യാത്രയ്ക്കിടെ വിമാനം എന്‍ജിന്‍ തകരാര്‍ മൂലം ഷാനനിലേക്ക് തിരിച്ചുവിട്ടു. ഷാനനില്‍ ഒരു രാത്രി മുഴുവന്‍ ചെ കഴിച്ചുകൂട്ടേണ്ടതായി വന്നതോടെ വിമാനത്താവളത്തിലെ ഒരു ഡ്യൂടി ഫ്രീ ഷോപില്‍ വിരസതയകറ്റാന്‍ കയറി. അവിടെ ചെന്നുകയറിയ ചെ യുടെ മനസുടക്കിയത് പലവിധ ആകര്‍ഷകമായ വസ്തുക്കള്‍ക്കിടയിലിരിക്കുന്ന ആ ലൈറ്ററിലാണ്. കൗതുകത്തോടെ വാങ്ങിയ ആ ലൈറ്റര്‍ പിന്നീട് ഷാനനില്‍ നിന്നുള്ള ആ മടക്കയാത്രയില്‍ മാത്രമല്ല പിന്നീടുള്ള ഒട്ടുമിക്ക യാത്രകളിലും തന്റെ ഭാഗ്യ ലൈറ്ററെന്ന് പറഞ്ഞ് ചെ അതിനെയും ഒപ്പമെടുത്തു.
ആഫ്രികയിലേക്കുള്ള ചെ യുടെ ചരിത്രപ്രസിദ്ധമായ യാത്ര കഴിഞ്ഞ് മടങ്ങിവരുംവരെ ലൈറ്റര്‍ അദ്ദേഹം ഭദ്രമായി തന്നെ സൂക്ഷിച്ചു. പിന്നീട് ആഫ്രികയിലെ സംഭവവികാസങ്ങളില്‍ നിരാശനായ ചെയ്ക്ക് തന്റെ ലൈറ്ററിനോടും അകല്‍ച്ച തോന്നി. ഒടുവില്‍ ഈ ലൈറ്റര്‍ അത്ര ഭാഗ്യമുള്ളതല്ലെന്ന് പറഞ്ഞ് ഫിഡല്‍ കാസ്ട്രോയുടെ പങ്കാളി റെവല്‍റ്റ ക്ലൂസിന് ചെ ലൈറ്റര്‍ സമ്മാനിച്ചു. വിപ്ലവ നക്ഷത്രത്തിന്റെ ചരിത്ര അവശേഷിപ്പാണ് ഇപ്പോള്‍ ലേലം ചെയ്യുന്നത്.
1967 ഒക്ടോബര്‍ 9നാണ് ബൊളീവിയന്‍ പ്രസിഡന്റ് റെനെ ബാരിന്റോസിന്റെ ഉത്തരവ് പ്രകാരം മാരിയോ ടെറാന്‍ എന്ന സൈനികന്‍ ചെ ഗുവേരയെ വെടിവച്ച് കൊന്നത്. സിഐഎ നിയോഗിച്ച ക്യൂബന്‍ ചാരന്മാരുടെ രഹസ്യ വിവരപ്രകാരം ഒക്ടോബര്‍ എട്ടിനാണ് ചെ ഗുവേരയെയും സംഘത്തെയും വളഞ്ഞ ബൊളീവിന്‍ സൈന്യം വലിയ ഏറ്റുമുട്ടലിനൊടുവില്‍ പിടികൂടിയത്. അന്ന് ചെ ഗുവേരയ്ക്ക് പരിക്കേറ്റിരുന്നു. കൊല്ലപ്പെടുമ്പോള്‍ 39 വയസ് മാത്രമായിരുന്നു ചെ ഗുവേരയുടെ പ്രായം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.