Israel | ഗസ്സയിൽ വീണ്ടും കരയാക്രമണം തുടങ്ങി ഇസ്രാഈൽ; തന്ത്രപ്രധാന ഇടനാഴി പിടിച്ചെടുത്തു; 3 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 183 കുട്ടികൾ


● മൂന്ന് ദിവസത്തിനിടെ 436 ഫലസ്തീനികൾ കൊല്ലപ്പെട്ടു.
● യു.എൻ ജീവനക്കാരനും കൊല്ലപ്പെട്ടു.
● മിസൈൽ ആക്രമണവുമായി ഹൂതികൾ
ഗസ്സ: (KVARTHA) ഫലസ്തീനിലെ ഗസ്സയിൽ ഇസ്രാഈലിൻ്റെ ആക്രമണം ശക്തമാകുന്നു. വ്യോമാക്രമണങ്ങൾക്ക് പുറമെ കരയാക്രമണവും പുനരാരംഭിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (IDF) അറിയിച്ചു. കൂടാതെ, ഗസ്സ മുനമ്പിനെ വടക്കും പടിഞ്ഞാറും ഭാഗങ്ങളായി വിഭജിക്കുന്ന തന്ത്രപ്രധാനമായ നെറ്റ്സാരിം ഇടനാഴിയുടെ നിയന്ത്രണം സൈന്യം തിരികെ നേടിയെന്നും ഐഡിഎഫ് വ്യക്തമാക്കി.
ഗസ്സയിലെ വടക്കും തെക്കുമുള്ള പ്രദേശങ്ങളിൽ ഇസ്രാഈൽ വ്യാഴാഴ്ച പുലർച്ചെ നടത്തിയ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 37 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രാഈൽ ആക്രമണം നടത്തിയ ശേഷം ഇതുവരെ 183 കുട്ടികൾ ഉൾപ്പെടെ ഏകദേശം 436 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഗസ്സ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക്.
നേരത്തെ, ഡെർ അൽ-ബലാഹിലെ ഐക്യരാഷ്ട്രസഭയുടെ വളപ്പിലുണ്ടായ സ്ഫോടനത്തിൽ ഒരു യുഎൻ ജീവനക്കാരൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചെങ്കിലും ഇതിന് ഇസ്രാഈൽ ഉത്തരവാദിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് തടവിലാക്കപ്പെട്ട ബാക്കിയുള്ള ബന്ദികളെ എത്രയും പെട്ടെന്ന് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. ഹമാസ് ഇപ്പോഴും 59 പേരെ ബന്ദികളാക്കിയിട്ടുണ്ടെന്നും അവരിൽ 24 പേർ ജീവിച്ചിരിപ്പുണ്ടെന്നുമാണ് ഇസ്രാഈൽ പറയുന്നത്.
ചൊവ്വാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗസ്സ മുനമ്പിൽ ഹമാസിനെതിരെ പൂർണ ശക്തിയോടെ പോരാട്ടം പുനരാരംഭിച്ചതായി പ്രഖ്യാപിച്ചു. ഇതൊരു തുടക്കം മാത്രമാണെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ മുന്നറിയിപ്പ് നൽകി. ഇതിനിടെ, യെമനിൽ നിന്ന് വിക്ഷേപിച്ച ഒരു മിസൈൽ ഇസ്രാഈലിൻ്റെ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വ്യോമസേന തകർത്തതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നീട് ഹൂതി വക്താവ് യഹ്യാ സരീ ഈ ആക്രമണം സ്ഥിരീകരിച്ചു.
കൈവശപ്പെടുത്തിയ ജാഫാ മേഖലയിലെ ബെൻ ഗുരിയോൺ വിമാനത്താവളം ലക്ഷ്യമാക്കി 'ഫലസ്തീൻ 2' ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ഹൂതി സായുധ സേന സൈനിക നടപടി നടത്തിയെന്നും അത് വിജയകരമായി ലക്ഷ്യം കണ്ടെന്നും സരീ അവകാശപ്പെട്ടു. ആക്രമണത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Israel has resumed its ground offensive in Gaza, capturing key strategic areas. Over 436 Palestinians, including 183 children, have been killed in recent days, while airstrikes and missile attacks continue.
#Israel #Gaza #Palestine #IsraelAirstrikes #Hamas #MiddleEast