Pakistan | പാകിസ്താനിൽ വീണ്ടും ജനാധിപത്യത്തിന് മരണമണി; ഇംറാനെ തുടച്ചു നീക്കാനൊരുങ്ങി സർക്കാർ
ഇംറാനും തൻ്റെ പാർട്ടിയും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നതാണ് നിരോധനത്തിനുള്ള കാരണമായി പുറത്തുപറയുന്നത്
ഇസ്ലാമാബാദ്: (KVARTHA) പാകിസ്താനിൽ (Pakistan) വീണ്ടും ജനാധിപത്യത്തിന് മരണമണി മുഴങ്ങുന്നു. മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ (Imran Khan) പാർട്ടിയായ തെഹ്‌രീകെ ഇൻസാഫിനെ (Tehreek-e-Insaf) നിരോധിക്കാനൊരുങ്ങിയാണ് പാകിസ്താൻ സർക്കാർ അവശേഷിച്ച ജനാധിപത്യം കൂടി തുടച്ചു നീക്കാനൊരുങ്ങുന്നത്. ഇംറാൻ വീണ്ടും അധികാരത്തിൽ തിരിച്ചുവരുമോയെന്ന പേടിയാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തൽ.
വാര്‍ത്താ വിതരണ മന്ത്രി അത്താഉല്ല തരാറാണ് (Attaullah Tarar) രാജ്യത്ത് കോളിളക്കം തന്നെ സൃഷ്ടിച്ചേക്കാവുന്ന ഈ വാർത്ത പുറത്തുവിട്ടത്. ഇംറാനും തൻ്റെ പാർട്ടിയും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നതാണ് നിരോധനത്തിനുള്ള കാരണമായി പുറത്തുപറയുന്നത്. അമേരിക്കയിൽ പാസാക്കിയ പ്രമേയം, മെയ് മാസത്തിലെ കലാപം, വിദേശ ഫണ്ടിംഗ് കേസ് എന്നിവയിൽ പാർട്ടിക്ക് നേരിട്ട് പങ്കുള്ളതായി തെളിഞ്ഞുവെന്ന് തരാർ പറഞ്ഞു.
അന്താരാഷ്ട്ര നാണ്യനിധിയുമായി പാകിസ്താൻ ഉണ്ടാക്കിയ കരാർ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആരോപണവും നിരോധന കാരണമായി പറയുന്നുണ്ട്. ഇമ്രാന്‍ ഖാന്‍, മുന്‍ പ്രസിഡന്റ് ആരിഫ് അല്‍വി, മുന്‍ ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനും തീരുമാനമുണ്ട്. നടപടികൾ കടുക്കുകയാണെങ്കിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ഇംറാൻ ഖാന്റെ പാർട്ടി ഈവർഷം തന്നെ നിരോധിക്കപ്പെടുമെന്നാണ് സൂചന.
വാർത്താസമ്മേളനത്തിൽ രൂക്ഷവിമർശനമാണ് തരാര്‍ പിടിഐക്കെതിരെ ഉന്നയിച്ചത്. രാജ്യം നിലനിൽക്കണമെങ്കിൽ പിടിഐ ഉണ്ടാകാൻ പാടില്ലെന്ന് പറഞ്ഞ തരാർ ഒന്നുകിൽ രാജ്യം, അല്ലെങ്കിൽ പിടിഐ എന്ന കൃത്യമായ സൂചനയും നൽകിയിട്ടുണ്ട്. പൊതുവെ ജനാധിപത്യം ദുർബലമായ പാകിസ്താനിൽ പരിമിതമായ അധികാരങ്ങളുള്ള സർക്കാർ കളിക്കുന്ന രാഷ്ട്രീയ കളികൾ ലോകരാജ്യങ്ങൾക്ക് മുൻപിൽ അപഹാസ്യമാക്കിയിരക്കുകയാണ്.