Mining Deal | യുഎസ് സമ്മര്‍ദത്തിന് വഴങ്ങി യുക്രെയ്ന്‍; ധാതു വിഭവങ്ങളുടെ ഖനന കരാറില്‍ ധാരണയായതായി റിപ്പോര്‍ട്ട്


● ഉപാധികളോടെ കരാര്‍ യുക്രെയ്ന്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ട്.
● പിന്തുണ നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കരാറെന്ന് വിവരം.
● സുരക്ഷാ ഉറപ്പുകളോ ആയുധങ്ങളുടെ തുടര്‍ച്ചയായ കൈമാറ്റമോ കരാറില്‍ ഇല്ലെന്നാണ് സൂചന.
വാഷിങ്ടന്‍: (KVARTHA) നിര്‍ണായകമായ ധാതുഖനന കരാറില്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സമ്മര്‍ദത്തിന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലന്‍സ്‌കി വഴങ്ങിയതായി റിപ്പോര്‍ട്ട്. യുക്രെയ്‌നിലെ അപൂര്‍വ ധാതു വിഭവങ്ങളുടെ ഖനന അവകാശം അമേരിക്കയ്ക്ക് നല്‍കുന്നു. അമേരിക്കയും യുക്രെയ്‌നും ധാതുകരാറില്‍ ധാരണയായതായി റിപ്പോര്‍ട്ട്.
അമേരിക്ക മുന്നോട്ടുവെച്ച കരാര്‍, ഉപാധികളോടെ യുക്രെയ്ന്‍ അംഗീകരിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. സുരക്ഷാ ഉറപ്പുകളോ ആയുധങ്ങളുടെ തുടര്‍ച്ചയായ കൈമാറ്റമോ കരാറില്‍ ഇല്ലെന്നാണ് സൂചന. 'സ്വതന്ത്രവും പരമാധികാരവും സുരക്ഷിതവുമായ' യുക്രെയ്‌നാണ് യുഎസ് ആഗ്രഹിക്കുന്നത്. ഭാവിയിലെ ആയുധ കയറ്റുമതി സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുമെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യുക്രെയ്‌നെ സാമ്പത്തികമായും സൈനികമായും സഹായിച്ചതിനുള്ള പ്രതിഫലമായി യുക്രെയ്‌നിലെ അപൂര്‍വധാതുക്കളുടെ അവകാശം അമേരിക്കയ്ക്ക് നല്‍കണമെന്ന് നേരത്തെ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഭാവിയിലെ അമേരിക്കന്‍ സുരക്ഷാ ഗ്യാരണ്ടികള്‍ ഉറപ്പാക്കുന്നതിനായി സെലന്‍സ്‌കിയാണ് യുക്രെയ്‌നിന്റെ പ്രകൃതിവിഭവങ്ങള്‍ അമേരിക്കയുമായി പങ്കിടാമെന്ന് വാഗ്ദാനം നല്‍കിയത്.
എന്നാല്‍, സുരക്ഷാ ഗ്യാരണ്ടികളില്ലാതെ, ഒരു കരട് കരാറില്‍ ഒപ്പിടാന്‍ സെലന്‍സ്‌കി പിന്നീട് വിസമ്മതിക്കുകയായിരുന്നു. യുക്രെയ്‌നിന്റെ പ്രകൃതി സമ്പത്തില്‍ 500 ബില്യന്‍ ഡോളറിന്റെ അവകാശം ചോദിച്ചിരുന്ന യുഎസ് നിലപാടില്‍ പ്രതിഷേധിച്ച് ധാതുകരാറിന്റെ മുന്‍ കരടില്‍ ഒപ്പിടാന്‍ സെലെന്‍സ്‌കി തയ്യാറായില്ല. യുഎസ് പ്രഖ്യാപിച്ച സഹായത്തില്‍നിന്ന് വളരെ കുറച്ചേ ലഭിച്ചുള്ളൂവെന്നും യുക്രെയ്നിന് ആവശ്യമായ സുരക്ഷാ ഉറപ്പുകള്‍ കരാറില്‍ ഇല്ലെന്നും അറിയിക്കുകയായിരുന്നു.
പുതുക്കിയ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുക. ധാതുക്കള്‍, ഹൈഡ്രോകാര്‍ബണുകള്‍ എന്നിവയുടെ ഖനനത്തിനും മറ്റുമായി യുഎസും യുക്രെയ്‌നും പുനര്‍നിര്‍മാണ നിക്ഷേപഫണ്ട് രൂപീകരിക്കും.
യൂറോപ്യന്‍ യൂണിയന്‍ നിര്‍ണായകമെന്ന് തിരിച്ചറിഞ്ഞ 34 ധാതുക്കളില്‍ 22 എണ്ണത്തിന്റെയും നിക്ഷേപം യുക്രെയ്‌നിലുണ്ട്. അവയില്‍ വ്യാവസായിക, നിര്‍മാണ വസ്തുക്കള്‍, ഫെറോഅലോയ്, വിലയേറിയ നോണ്‍-ഫെറസ് ലോഹങ്ങള്‍, ചില അപൂര്‍വ മൂലകങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. വൈദ്യുത വാഹന ബാറ്ററികളിലെയും ആണവ റിയാക്ടറുകളിലെയും പ്രധാന ഘടകമായ ഗ്രാഫൈറ്റിന്റെ കരുതല്‍ ശേഖരവും യുക്രെയ്‌നുണ്ട്.
അതേ സമയം, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ കാബിനറ്റ് യോഗം ബുധനാഴ്ച വൈറ്റ് ഹൗസില്‍ നടക്കും. എല്ലാ വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കും. കാബിനറ്റ് അംഗമല്ലാത്ത ഇലോണ്‍ മസ്‌ക്കും യോഗത്തിനുണ്ടാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. മസ്‌കുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഡോജില്‍ നിന്നും 21 ഉദ്യോഗസ്ഥര്‍ രാജിവെച്ചു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
US presses Ukraine to share rare mineral mining rights in exchange for continued military support, leading to a new agreement. Ukraine offers vital resources.
#Ukraine #USPressure #MiningDeal #DonaldTrump #RareMinerals #MilitarySupport