Hajj Camp | ഹജ്ജ് ക്യാമ്പ്: എട്ട് മാസത്തെ അധ്വാനത്തിൻ്റെ സാഫല്യ നിമിഷം
കേരളത്തിൽ നിന്ന് ഇത്തവണ ഹജ്ജിന് പോയ 17952 പേരുടെ അപേക്ഷ അംഗീകരിക്കപ്പെട്ടത് മുതൽ അവർക്കുള്ള എല്ലാ സഹായങ്ങളുമായി പിന്നാലെ നീങ്ങിയ വിഭാഗമാണ് ട്രൈനർമാർ
മട്ടന്നൂർ: (KVARTHA) കേരളത്തിലെ ഹജ്ജ് ക്യാമ്പുകൾ വിജയകരമായി സമാപിച്ചപ്പോൾ ക്യാമ്പിനപ്പുറത്തെ സേവനം കൊണ്ട് അർപ്പണം നടത്തിയ ഒരു വിഭാഗമുണ്ട്. എട്ട് മാസത്തോളം കണ്ണും കാതും കൂർപ്പിച്ച് ഹാജിമാരുടെ നിഴലായി വർത്തിച്ച ഹജ്ജ് ട്രൈനർമാർ. കേരളത്തിലെ 395 ട്രൈനർമാരുടെ കഠിനാദ്ധ്വാനം ചേർന്ന കേഡർ നടപടികളാണ് ഹജ്ജ് ക്യാമ്പുകളായി രൂപപ്പെട്ടത്.
കേരളത്തിൽ നിന്ന് ഇത്തവണ ഹജ്ജിന് പോയ 17952 പേരുടെ അപേക്ഷ അംഗീകരിക്കപ്പെട്ടത് മുതൽ അവർക്കുള്ള എല്ലാ സഹായങ്ങളുമായി പിന്നാലെ നീങ്ങിയ വിഭാഗമാണ് ട്രൈനർമാർ. ഹാജിമാർ ഓൺലൈൻ അപേക്ഷ സമർപ്പിച്ച കഴിഞ്ഞ നവംബർ മുതൽ ഇവർ രംഗത്തുണ്ടായിരുന്നു. അപേക്ഷകരെ മണ്ഡലം തിരിച്ച് ഗ്രൂപ്പാക്കി കേന്ദ്ര സംസ്ഥാന ഹജ് കമ്മിറ്റികളുടെ അപ്പപ്പോഴുള്ള നിർദേശങ്ങൾക്കനുസരിച്ച് ഇവർ നിയന്ത്രിച്ചു. ഹാജിമാരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളുടെ സമർപ്പണം മുതൽ ഇവർ അപേക്ഷകരെ പിന്തുടർന്നു.
മൂന്ന് ഘട്ട ഫീസടക്കൽ, ജില്ലാ ക്യാമ്പ് തുടങ്ങിയവ ഏറെ ആശയ വിനിമയം വേണ്ടി വന്ന ഘട്ടങ്ങളാണ്. കണ്ണൂർ ജില്ലയിൽ 44 അംഗ ഹജ്ജ് ട്രൈനിങ്ങ് ടീമാണ് ഉണ്ടായിരുന്നത്. നിസാർ അതിരകമാണ് ജില്ലാ ട്രൈനിങ്ങ് ഓർഗനൈസർ. കഴിഞ്ഞ തവണ തലശ്ശേരി കണ്ണൂർ തളിപ്പറമ്പ് താലുക്ക് ആശുപത്രികളിൽ നടന്ന വാക്സിനേഷൻ ജില്ലയിലെ ഹാജിമാരുടെ എണ്ണം 1949 ആയി ഉയർന്നപ്പോൾ ഇരിട്ടി അശുപത്രിയിൽ കൂടി നടത്തി. രണ്ട് ഘട്ടങ്ങളായി സാങ്കേതിക പഠന ക്ലാസ് നടത്തി. 11 മണ്ഡലങ്ങളിൽ ആദ്യം അഞ്ച് കേന്ദ്രങ്ങളിലും രണ്ടാമത് ആറ് കേന്ദ്രങ്ങളിലുമായിരുന്നു ക്യാമ്പ്
ഹാജിമാർ യാത്രയായെങ്കിലും മക്കത്ത് അവരുടെ പ്രശ്നങ്ങളിൽ ഇടപെടാവുന്ന വിധം ഖാദിമുൽ ഹുജജാജ്മാരുമായി ഇവർ വിനിമയ ശൃഖല നിലനിർത്തിയാണ് ക്യാമ്പിൽ നിന്ന് പിരിയുന്നത്. കഴിഞ്ഞ വർഷം വരെ ജില്ലാ ട്രൈനർ ആയിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഗഫൂർ പുന്നാട് ആണ് ഇത്തവണ ഖാദിമുൽ ഹുജജാജ്മാരുടെ ലീഡർ.