IUML warns KNA Khader | ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്തതിന് കെ എന്‍ എ ഖാദറിന് മുസ്ലിം ലീഗിന്റെ താക്കീത്; ശ്രദ്ധക്കുറവുണ്ടായെന്ന് വിലയിരുത്തല്‍, മറ്റ് നടപടികള്‍ ഉണ്ടാകില്ല
Jun 26, 2022, 15:37 IST
മലപ്പുറം: (www.kvartha.com) ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന് കെ എന്‍ എ ഖാദറിന് മുസ്ലിം ലീഗിന്റെ താക്കീത്. ഖാദറിന് ശ്രദ്ധക്കുറവുണ്ടായെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. ജാഗ്രതക്കുറവിന് ഖാദര്‍ ഖേദം പ്രകടിപ്പിച്ചുവെന്നും ലീഗ് വ്യക്തമാക്കി. ഖാദറിനെതിരെ മറ്റ് നടപടികളുണ്ടാകില്ല.
കോഴിക്കോട് കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന്റെ പരിപാടിയില്‍ പങ്കെടുത്തതിനാണ് ഖാദറിനെതിരായ നടപടി. മുസ്ലിം ലീഗ് ആവശ്യപ്പെട്ട പ്രകാരം ഖാദര്‍ വിശദീകരണം നല്‍കിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തനിക്ക് ജാഗ്രതക്കുറവുണ്ടായതായി ഖാദര്‍ സമ്മതിച്ചിരുന്നു.
പരിപാടിയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാതെയാണ് പങ്കെടുക്കാന്‍ പോയതെന്നും ഒരു സാസ്‌ക്കാരിക പരിപാടി എന്ന നിലയില്‍ മാത്രം കണ്ട് പങ്കെടുത്ത തനിക്ക് സൂക്ഷ്മതക്കുറവുണ്ടായെന്നും ഖാദര്‍ ലീഗ് നേതൃത്വത്തിന് വിശദീകരണം നല്‍കിയിരുന്നു. തുടര്‍ന്നാണ് മുസ്ലിം ലീഗ് അദ്ദേഹത്തെ താക്കീത് ചെയ്തത്.
ഖാദര്‍ പാര്‍ടിയ്ക്ക് നല്‍കിയ ദീര്‍ഘമായ വിശദീകരണക്കുറിപ്പ് നേതൃയോഗം ചര്‍ച ചെയ്തു. പാര്‍ടി അംഗങ്ങള്‍ ഏത് വേദിയില്‍ പങ്കെടുക്കുമ്പോഴും സാമൂഹികമാധ്യമങ്ങളുള്‍പെടെയുള്ള മാധ്യമങ്ങളിലും പുറത്തും പ്രതികരണങ്ങള്‍ നടത്തുമ്പോഴും മുസ്ലിം ലീഗിന്റെ നയസമീപനങ്ങള്‍ക്കും സംഘടനാമര്യാദകള്‍ക്കും വിരുദ്ധമാകാതിരിക്കാന്‍ കൂടുതല്‍ ജാഗ്രതയും കണിശതയും പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടതായി ലീഗ് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു.
അതിനിടെ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ പാര്‍ടി ശാസിച്ച നടപടി അംഗീകരിക്കുന്നുവെന്ന് കെ എന്‍ എ ഖാദര്‍ പ്രതികരിച്ചു. ശക്തമായ നടപടിയെടുക്കാന്‍ പാര്‍ടിക്ക് അധികാരമുണ്ടെന്നും ഖാദര്‍ പറഞ്ഞു. അച്ചടക്കമുള്ള പ്രവര്‍ത്തകനെന്ന നിലയില്‍ പാര്‍ടി നടപടി അംഗീകരിക്കുന്നു.
പാര്‍ടിയുടെ ഭാഗമായി കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്നും ഖാദര്‍ വ്യക്തമാക്കി. ആരും കണക്കു കൂട്ടിയതനുസരിച്ചല്ല താന്‍ രാഷ്ട്രീപ്രവര്‍ത്തനം തുടങ്ങിയതെന്നും ഖാദര്‍ പറഞ്ഞു.
Keywords: Muslim league warn KNA Khader, Malappuram, News, Politics, Trending, RSS, Controversy, Muslim-League, Religion, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.