Suppot | 3 സ്വതന്ത്ര എംപിമാരുടെ പിന്തുണ; ഇൻഡ്യ മുന്നണിയുടെ അംഗബലം 237 ആയി ഉയർന്നു
എഎസ്പിയും (കാൻഷി റാം) എഐഎംഐഎമ്മും ഇൻഡ്യ മുന്നണിയിൽ ചേരില്ലെങ്കിലും എൻഡിഎയെ എതിർക്കാൻ സാധ്യതയുണ്ട്
ന്യൂഡെൽഹി: (KVARTHA) പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ലഡാക്ക് സ്വതന്ത്ര എംപി മുഹമ്മദ് ഹനീഫ് കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിയുടെ അംഗബലം 237 ആയി ഉയർന്നു. നേരത്തെ രണ്ട് സ്വതന്ത്ര എംപിമാരായ വിശാൽ പാട്ടീലും പപ്പു യാദവും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20 പാർട്ടികൾ ചേർന്ന ഇൻഡ്യ മുന്നണി 234 സീറ്റുകൾ നേടിയപ്പോൾ എൻഡിഎയ്ക്ക് 293 സീറ്റുകൾ ലഭിച്ചു. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ലഡാക്കിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ ഹനീഫ് സ്വതന്ത്രനായി മത്സരിച്ചിരുന്നത്. കോൺഗ്രസിലെ നംഗ്യാലിനെ 27,862 വോട്ടുകൾക്ക് ഹനീഫ് പരാജയപ്പെടുത്തിയപ്പോൾ ബി.ജെ.പിയുടെ താഷി ഗ്യാൽസൺ മൂന്നാം സ്ഥാനത്തായി.
വിശാൽ പാട്ടീൽ കഴിഞ്ഞയാഴ്ചയും പപ്പു യാദവ് തിങ്കളാഴ്ചയുമാണ് കോൺഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി പിന്തുണ അറിയിച്ചത്. അതേസമയം എഞ്ചിനീയർ റാഷിദ്, അമൃത്പാൽ സിംഗ്, സരബ്ജീത് ഖൽസ, ഉമേഷ്ഭായ് പട്ടേൽ എന്നീ നാല് സ്വതന്ത്ര എംപിമാർ ഏതെങ്കിലും സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
വൈഎസ്ആർ കോൺഗ്രസിൻ്റെ നാല് എംപിമാരും വിഒടിടിപി, സെഡ് പി എം, അകാലിദൾ, എഎസ്പി (കാൻഷി റാം), എഐഎംഐഎം എന്നീ പാർട്ടികളുടെ ഓരോ എംപിമാരും ഒരു സഖ്യത്തിലും ചേർന്നിട്ടില്ല. ഇവരിൽ, എഎസ്പിയും (കാൻഷി റാം) എഐഎംഐഎമ്മും ഇൻഡ്യ മുന്നണിയിൽ ചേരില്ലെങ്കിലും എൻഡിഎയെ എതിർക്കാൻ സാധ്യതയുണ്ട്.