LS Result | ബിജെപിയുടെ പടയോട്ടത്തിന് തടയിട്ട് ഇൻഡ്യ മുന്നണി; ചെറുപാർട്ടികൾ ചേർന്ന് തീർത്തത് വലിയ വിപ്ലവം
രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയിലുണ്ടായ മാറ്റവും കോണ്‍ഗ്രസ് സംഘടനയ്ക്ക് ഉണ്ടായ പുത്തന്‍ ഉണര്‍വും ഇന്ത്യ മുന്നണിയുടെ പടയോട്ടത്തിന് ഇന്ധനം പകര്‍ന്നു.
ന്യൂഡെൽഹി: (KVARTHA) ബിജെപിയുടെ പടയോട്ടത്തിന് തടയിട്ട് ഇന്ത്യ മുന്നണി. അപ്രതീക്ഷിതമായ ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റം ബിജെപിയുടേയും എന്‍ഡിഎയേയുടേയും ക്യാമ്പിലേല്‍പ്പിച്ച പ്രഹരം ചില്ലറയല്ല. കോണ്‍ഗ്രസിനെയും ഇന്ത്യ സഖ്യത്തിന്റെയും പോരാട്ടത്തെ വിലകുറച്ച് കണ്ട മോദിക്കും കൂട്ടര്‍ക്കും മുഖമടിച്ച് കിട്ടിയ തിരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നത്.
ഇന്ത്യന്‍ ജനാധിപത്യത്തിന് ആശ്വാവഹമായ തിരഞ്ഞെടുപ്പ് ഫലമായി ഇതിനെ വിലയിരുത്താം. മൂന്നാമതും എന്‍ഡിഎ വരുമെന്ന എക്‌സിറ്റ്‌പോള്‍ വിലയിരുത്തലുകള്‍ ജനാധിപത്യ മതേതര വിശ്വാസികളുടെ ഹൃദയത്തിലേല്‍പ്പിച്ച മുറിവിന്റെ ആഴം അത്രതന്നെ വലുതാണെന്ന് ഇൻഡ്യ ക്യാമ്പ് പറയുന്നു. അതുകൊണ്ട് തന്നെ ഇന്ത്യ സഖ്യത്തിന്റെ മികച്ച പ്രകടനം തരുന്ന ആശ്വാസം തെല്ലല്ല. രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയിലുണ്ടായ മാറ്റവും കോണ്‍ഗ്രസ് സംഘടനയ്ക്ക് ഉണ്ടായ പുത്തന്‍ ഉണര്‍വും ഇന്ത്യ മുന്നണിയുടെ പടയോട്ടത്തിന് ഇന്ധനം പകര്‍ന്നു.
രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി രാപ്പകല്‍ കഠിനാധ്വാനം ചെയ്ത രാഹുല്‍ ഗാന്ധിയെ മാത്രം ലക്ഷ്യമിട്ടാണ് ബിജെപി ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 28 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന ഇന്ത്യ സഖ്യത്തിന്റെ തുറുപ്പ് ചീട്ട് തന്നെ രാഹുല്‍ ഗാന്ധി തന്നെയായിരുന്നു. രാഹുലിന്റെ സാരത്ഥിയായി കെ സി വേണുഗോപാലും ചേര്‍ന്ന മികച്ച ഒരു ടീം കോണ്‍ഗ്രസ് പരുവപ്പെടുത്തി.
നൂറില്‍പരം റോഡ് ഷോകളിലും പൊതുസമ്മേളനങ്ങളിലും ബിജെപി നയങ്ങള്‍ക്കെതിരെ ആളിക്കത്തിയ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെയും ഇന്ത്യ സഖ്യത്തിന്റെയും കുന്തമുനയായിരുന്നു. കോണ്‍ഗ്രസിന്റെ ആസൂത്രണ മികവ് ഈ തിരഞ്ഞെടുപ്പിലൂടെ നീളം കാണാം. അതില്‍ സംഘടനാ ജനറല്‍ സെക്രട്ടറി വഹിച്ച പങ്കും വലുതാണ്. ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് കൃത്യമായ പദ്ധതിയുണ്ടായിരുന്നു, ബിജെപിയുടെ അജണ്ടയ്ക്ക് പിറകെ പോകുന്നതിന് പകരം കോണ്‍ഗ്രസ് തിരികൊളുത്തിയ പ്രചരണത്തിന് പിന്നാലെ ബിജെപിയെ കൊണ്ടുവന്നു. ബിജെപിയെപ്പോലും മറികടക്കുന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിനിംഗ് ആയിരുന്നു കോണ്‍ഗ്രസ് ഇത്തവണ പുറത്തെടുത്തത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ജനക്ഷേമ പദ്ധതികള്‍ ഉള്‍പ്പെടുന്ന പ്രകടന പത്രിക തയ്യാറാക്കുന്നതിലും കോണ്‍ഗ്രസ് മികച്ചുനിന്നു. കുറ്റമറ്റതും തര്‍ക്കരഹിതവുമായിരുന്നു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക. കോണ്‍ഗ്രസിന്റെ ഓരോ സംസ്ഥാനങ്ങളിലെയും സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ കെ സി വേണുഗോപാല്‍ നേരിട്ട് പങ്കെടുത്താണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത്.
28 പ്രതിപക്ഷ പാര്‍ട്ടികളെ ഇന്ത്യ മുന്നണി എന്ന വേദിയില്‍ അണിനിരത്തിയത് കോണ്‍ഗ്രസിന്റെ നയതന്ത്ര മികവ് കൊണ്ട് തന്നെയാണ്. തിരഞ്ഞെടുപ്പെത്തും മുന്നേ അടിച്ചുപിരിയുമെന്ന് സകലരും സ്വപ്നം കണ്ട ഇന്ത്യ മുന്നണിയെ കൃത്യമായ സീറ്റ് വിഭജനത്തിലൂടെയും നയങ്ങളിലൂടെയും സംഘടനാ പാടവം കൊണ്ട് കെ സി വേണുഗോപാലും കരയ്ക്കടുപ്പിച്ചു. 2009ന് ശേഷം വീറോടെ തിരഞ്ഞെടുപ്പിനെ സജ്ജമാക്കിയ കോണ്‍ഗ്രസ് നേതൃത്വമാണ് ഇന്ത്യ മുന്നണിയുടെ ജൈത്രയാത്രയുടെ മുഴുവന്‍ കൈയ്യടിയും അര്‍ഹിക്കുന്നത്.
എന്‍ഡിഎയുടെ ലോക്സഭയിൽ 400 സീറ്റ് എന്ന സ്വപ്‌നം കശക്കിയെറിഞ്ഞ ഇന്ത്യമുന്നണിയാണ് ഈ തിരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ ഹീറോ. തിരഞ്ഞെടുപ്പിനായി നേരത്തെ തന്നെ ഇന്ത്യ സഖ്യം സജ്ജമായിരുന്നു. അരക്കില്ലം എന്ന് വിളിച്ച് ആക്ഷേപിച്ച രാഷ്ട്രീയ എതിരാളികള്‍ക്ക് ജനവിധിയിലൂടെ മറുപടി നല്‍കുകയാണ് ഇന്ത്യാ സഖ്യം.
ഇന്ത്യ സഖ്യത്തിന് അടിത്തറപാകിയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിശ്ചയദാര്‍ഢ്യവും അര്‍പ്പണ ബോധവും ഇന്ത്യന്‍ ജനാധിപത്യത്തിന് പ്രാണവായു പകര്‍ന്ന് നല്‍കുന്നതാണ്. രാഹുലും പ്രിയങ്കയും ഖാര്‍ഗെയും കെ സി വേണുഗോപാലും അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യ സഖ്യത്തിന്റെ വിജയശില്‍പ്പികളാണ്. പ്രതീക്ഷയറ്റ് ചിന്നഭിന്നമായിരുന്ന കൂറെ പാര്‍ട്ടികളെ ഒരുമിപ്പിച്ച് ഒരു വേദിയില്‍ അണിനിരത്തുക ചെറുതല്ലാത്ത കാര്യമാണ്. അതിന് ഊണും ഉറക്കുവും ആരോഗ്യവും കളഞ്ഞ് ഓടിനടന്നവരായ ഈ നേതാക്കള്‍ യഥാര്‍ത്ഥ്യത്തില്‍ ഈ തിരഞ്ഞെടുപ്പിലെ ഹീറോകളാണ്.
കറകളഞ്ഞ സ്ഥാനാര്‍ത്ഥി നിര്‍ണയവും മുന്നണിയില്‍ പാര്‍ട്ടികളുമായുള്ള സീറ്റ് വിഭജനവും കയ്യടക്കത്തോടെ കൈകാര്യം ചെയ്ത രാഹുലും കെ സിയും പ്രത്യേകം കയ്യടി അര്‍ഹിക്കുന്നു. സംഘടനാ ദൗര്‍ബല്യത്തെ മറികടക്കാന്‍ നാളുകള്‍ക്ക് മുന്നെ ആരംഭിച്ച ആസൂത്രണ മികവ് കോണ്‍ഗ്രസിന് ഗുണം ചെയ്തു. ലോക്‌സഭയില്‍ അംഗബലം മൂന്നക്കം എത്തിക്കുക എന്ന ലക്ഷ്യത്തിനായി ചിട്ടയായ പ്രവര്‍ത്തനമാണ് നടത്തിയത്. സര്‍വെകള്‍ നടത്തിയും നീരീക്ഷരെ നിയോഗിച്ചും അവലോകന യോഗങ്ങള്‍ ചേര്‍ന്നും ഓരോ സംസ്ഥാനത്തിന് ഉതകും വിതമുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചും കോണ്‍ഗ്രസ് കളം നിറഞ്ഞത് ഇന്ത്യമുന്നണിക്ക് മികച്ച പ്രകടനം കാഴ്ചവെയ്യക്കാന്‍ സാധ്യമാക്കിയെന്നതില്‍ സംശയമില്ല.