Amethi | അമേഠിയിൽ സ്മൃതി ഇറാനിയോട് രാഹുൽ ഗാന്ധിയുടെ പ്രതികാരം! അമ്മയുടെ മാനേജർ തകർത്തു
കിഷോരി ലാൽ ശർമ ഗാന്ധി കുടുംബത്തിൻ്റെ അടുത്തയാളാണ്
അമേഠി: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പലതരത്തിലും അത്ഭുതപ്പെടുത്തുന്നതാണ്. ഉത്തർപ്രദേശിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. ഏറ്റവും ഞെട്ടിക്കുന്ന ഫലമാണ് അമേഠി നൽകിയത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ദയനീയമായി പരാജയപ്പെട്ടു. സ്മൃതിയെ ഒരു ലക്ഷത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ കെഎൽ ശർമ പരാജയപ്പെടുത്തിയത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ തോൽപിച്ചിരുന്നു. ഇത്തവണ രാഹുലിനെ അമേഠിയിൽ മത്സരിക്കാൻ സ്മൃതി വെല്ലുവിളിക്കുകയും ചെയ്‌തു. പക്ഷേ തന്ത്രപരമായി കോൺഗ്രസ് കെഎൽ ശർമയെ സ്ഥാനാർഥിയാക്കി. ഒടുവിൽ അത് വിജയം കാണുകയും ചെയ്‌തു. അമേഠിയിലെ ജനങ്ങളുടെയും ഗാന്ധി കുടുംബത്തിൻ്റെയും വിജയമാണ് കോൺഗ്രസിൻ്റെ വിജയമെന്ന് കെ എൽ ശർമ തൻ്റെ വിജയത്തെക്കുറിച്ച് പ്രതികരിച്ചു.
ആരാണ് കിഷോരി ലാൽ ശർമ?
കിഷോരി ലാൽ ശർമ ഗാന്ധി കുടുംബത്തിൻ്റെ അടുത്തയാളാണ്. റായ്ബറേലി മണ്ഡലത്തിൽ സോണിയാ ഗാന്ധിയുടെ പ്രതിനിധിയായിരുന്നു. യുപിയിൽ പാർട്ടി കാര്യങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന അദ്ദേഹം ഗാന്ധി കുടുംബത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ അമ്മയുടെ അതായത് സോണിയ ഗാന്ധിയുടെ മാനേജരായിരുന്നു അദ്ദേഹം.
കിഷോരി ലാൽ ശർമ്മ പഞ്ചാബ് സ്വദേശിയാണ്. 1983ൽ കോൺഗ്രസ് പ്രവർത്തകനായാണ് അമേഠിയിൽ എത്തിയത്. രാജീവ് ഗാന്ധിയുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. രാജീവ് ഗാന്ധിയുടെ മരണശേഷം അദ്ദേഹം അമേഠി സീറ്റിൽ കോൺഗ്രസിനായി പ്രവർത്തിച്ചു. 1990 കളിൽ ഗാന്ധി കുടുംബം അമേഠിയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നപ്പോൾ കിഷോരി ലാൽ ശർമ്മ മണ്ഡലത്തിൽ സജീവമായിരുന്നു.
1999ലെ സോണിയാ ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയത്തിൽ കിഷോരി ലാൽ ശർമ്മ പ്രധാന പങ്ക് വഹിച്ചിരുന്നു. ഗാന്ധിമാരുടെ അഭാവത്തിലും കോൺഗ്രസിനെ മണ്ഡലത്തിൽ നോക്കിയിരുന്ന ശർമ്മ ഒടുവിൽ എംപിയായി ഡൽഹിയിലേക്ക് പറക്കുകയാണ്. അമേഠിയിലെ തോൽവിക്ക് സ്മൃതി ഇറാനിയോട് രാഹുൽ ഗാന്ധിയുടെ പ്രതികാരമായും ഇതിനെ കണക്കാക്കാം.