Fare Hike | ക്രിസ്തുമസ് - പുതുവത്സര ആഘോഷ വേളയിൽ നാട്ടിലെത്താൻ ഒരുങ്ങുന്ന മറുനാടൻ മലയാളികളെ കൊള്ളയടിക്കാൻ വിമാന - ബസ് യാത്ര കമ്പനികൾ
● യാത്രക്കാരെ കൊള്ളയടിക്കാൻ ഇറങ്ങിയിരിക്കുകയാണ് വിമാന കമ്പനികളും ദീർഘദൂര ബസുകളും.
● ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽനിന്നുള്ള ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാക്കനിയാണ്.
● തമിഴ്നാടിനും ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കുമായി പ്രത്യേക ട്രെയിൻ അനുവദിക്കുന്ന റെയിൽവേ കേരളത്തെ മറന്നമട്ടാണ്.
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) ക്രിസ്തുമസ് - ന്യൂ ഇയർ അവധിക്കാലത്ത് നാട്ടിലെത്താൻ കൊതിക്കുന്നവരാണ് ഓരോ മറുനാടൻ മലയാളിയും. എന്നാൽ ഇതിന് തടസങ്ങൾ ഒട്ടേറെയാണ്. മതിയായ യാത്രാ സൗകര്യങ്ങൾ ഇല്ലെന്നു മാത്രമല്ല ഉള്ളതിൽ അവധികാല സീസണുകളിൽ പിടിച്ചു പറിയാണ്. യാത്രക്കാരെ കൊള്ളയടിക്കാൻ ഇറങ്ങിയിരിക്കുകയാണ് വിമാന കമ്പനികളും ദീർഘദൂര ബസുകളും. ഒരു പരിധിവരെ മറുനാടൻ മലയാളികൾക്ക് ക്രിസ്‌മസ് -പുതുവത്സര അവധിക്ക് നാട്ടിലെത്താൻ ആശ്വാസകരമായിരുന്ന
റെയിൽവേയാകട്ടെ യാതൊരു അധിക സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടില്ല.
ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽനിന്നുള്ള ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാക്കനിയാണ്. ഡിസംബർ ആദ്യവാരംതന്നെ ഇതാണവസ്ഥ. ബംഗളൂരുവിൽനിന്ന് മധ്യകേരളത്തിലേക്കുള്ള ട്രെയിനുകളിൽ വെയിറ്റിങ് ലിസ്റ്റ് 150ന് മുകളിലാണ്. തമിഴ്നാടിനും ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കുമായി പ്രത്യേക ട്രെയിൻ അനുവദിക്കുന്ന റെയിൽവേ കേരളത്തെ മറന്നമട്ടാണ്. അന്തർസംസ്ഥാന യാത്രക്കും ടിക്കറ്റില്ല. കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽനിന്ന് 20ന് തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി, വന്ദേഭാരത്, ചെന്നൈ മെയിൽ, മാവേലി, മലബാർ, മംഗളുരു എക്സ്പ്രസുകളിലൊന്നും നിലവിൽ ടിക്കറ്റില്ല. തിരിച്ചുള്ള ട്രെയിനും സമാന അവസ്ഥ. ശബരിമല സീസണിന്റെ തിരക്കുമുണ്ട്.
സ്വകാര്യ ബസുകളും ഈഅവസരം മുതലാക്കുകയാണ്. നിലവിൽ ക്രിസ്‌മസ് അവധി തുടങ്ങുന്ന വെള്ളിയാഴ്ച മുതൽ ബംഗളൂരു കൊച്ചി യാത്രയ്‌ക്ക് 3,499 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്ക് 3500 മുതൽ 4,000 വരെയാകും. ടാക്സ് കൂടിയാകുമ്പോൾ ഇതിലുംകൂടും. പുതുവർഷാഘോഷം കഴിഞ്ഞുള്ള മടക്കയാത്രയ്ക്ക് തിരുവനന്തപുരത്തുനിന്നുള്ള ബസ് നിരക്ക് തുടങ്ങുന്നത് 4,499 രൂപയിലാണ്. ക്രിസ്മസിനോട് അടുക്കുമ്പോൾ ഇനിയും ഉയർ ന്നേക്കുമെന്ന ആശങ്കയുണ്ട്. ഇതിനു സമാനമായഅവസ്ഥ തന്നെയാണ് വ്യോമയാന രംഗത്തുള്ളത്.
രാജ്യത്ത് ആഭ്യന്തര വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി യിരിക്കുകയാണ്വിമാനക്കമ്പനികൾ. ക്രിസ്‌മസും പുതുവത്സരവും കണക്കിലെടുത്ത് യാത്രയ്‌ക്കൊരുങ്ങുന്നവർക്ക് നിരക്കുവർധന വൻതിരിച്ചടിയായി മാറിയിട്ടുണ്ട്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽനിന്നുള്ള ടിക്കറ്റ് നിരക്ക് 40 ശതമാനത്തോളമാണ് വർധിച്ചത്. ജനുവരി ആദ്യവാരം ഉയർന്ന നിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് വിമാനക്കമ്പനികൾ നിരക്ക് ഉയർത്തുകയാണെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു.
നവംബറിൽ 8500 രൂപയ്ക്ക് ഡൽഹി –-കൊച്ചി യാത്ര സാധ്യമായിരുന്നു. നിലവിൽ 25,000 രൂപയോളം നൽകണം.. ജനുവരി 15ന് ബംഗളൂരു–കൊച്ചി യാത്രയ്ക്ക് 3301 രൂപയാണ്. എന്നാൽ, ഡിസംബർ 23ന് 13,529 രൂപ വേണം. കൊച്ചിയിൽനിന്ന് ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള നിരക്കുകളിലും വർധനയുണ്ട്. ഇത്തരത്തിൽ എല്ലാ രംഗങ്ങളിലും നാട്ടിലെത്താൻ കൊതിക്കുന്ന മറുനാടൻ മലയാളികളെ ചൂഷണം ചെയ്യുകയാണ് വിമാന കമ്പനികൾ. ഈ കാര്യത്തിൽ സർക്കാർ ഇടപെടലുകൾ അൽപ്പമെങ്കിലും ആശ്വാസമേകും.
#FareHike, #ChristmasTravel, #NewYearTravel, #Airlines, #BusServices, #Kerala